അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന കരാർ ഉടൻ ഒപ്പിടുമെന്നും ഹോർമുസ് കടലിടുക്ക് വീണ്ടും പൂർണമായി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് യൂറോപ്പിൽ വെച്ച് കരാറിൽ ഒപ്പുവെക്കാനിടയുണ്ടെന്നും ട്രംപ് അറിയിച്ചു.
അതേസമയം, അന്തിമ കരാറിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. കരാറിന്റെ കരട് സംബന്ധിച്ച് ആഭ്യന്തര തലത്തിൽ ചർച്ചകൾ തുടരുകയാണെന്നും എല്ലാ വിഷയങ്ങളിലും അന്തിമ ധാരണയായിട്ടില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഉപരോധങ്ങൾ പിൻവലിക്കൽ ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങളിൽ ഇപ്പോഴും ചർച്ചകൾ തുടരുകയാണെന്നും ഇറാൻ വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിൽ ധാരണ അടുത്തെത്തിയെന്ന സൂചനകൾ ഇരു ഭാഗത്തുനിന്നും ലഭിക്കുന്നുണ്ടെങ്കിലും കരാർ ഇതുവരെ ഔദ്യോഗികമായി ഒപ്പുവെച്ചിട്ടില്ല. സമാധാന കരാറിന്റെ വ്യവസ്ഥകളെക്കുറിച്ച് വിവിധ റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ ചില വിവരങ്ങൾ തെറ്റാണെന്നും ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ കാത്തിരിക്കണമെന്നും ട്രംപും ഇറാനും പ്രത്യേകം പ്രതികരിച്ചു.
പ്രദേശത്തെ സംഘർഷം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്കിലൂടെ അന്താരാഷ്ട്ര കപ്പൽഗതാഗതം സാധാരണ നിലയിലാക്കാനുമാണ് നിർദിഷ്ട കരാറിന്റെ ലക്ഷ്യമെന്നാണ് അമേരിക്കയുടെ വിശദീകരണം. എന്നിരുന്നാലും, കരാർ ഒപ്പുവെക്കുന്നതുവരെ സാഹചര്യം അനിശ്ചിതമായി തുടരുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

