തെരഞ്ഞെടുപ്പ് കാലത്തുപോലും വർഗീയതയുമായി സന്ധി ചെയ്തിട്ടില്ലെന്നും ഇനി അതു തുടരുമെന്നും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. കേരളത്തെ ഭിന്നിപ്പിക്കാൻ അനുവദിക്കില്ലെന്നും വിദ്വേഷ പ്രചാരണത്തിനെതിരെ യാതൊരു ഒത്തുതീർപ്പിനും തയ്യാറാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മതേതര നിലപാടിൽ ഉറച്ചുനിൽക്കുമെന്നും, ബിജെപി തെരഞ്ഞെടുപ്പ് കാലത്തും വർഗീയ പ്രചാരണമാണ് നടത്തിയതെന്നും സതീശൻ ആരോപിച്ചു. മുസ്ലിം ലീഗ് യുഡിഎഫിലെ പ്രധാന ഘടകകക്ഷിയാണെന്നും യുഡിഎഫ് വിജയത്തിൽ അവർ നിർണായക പങ്കുവഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കെ. കരുണാകരന്റെ കാലം മുതൽ മുസ്ലിം ലീഗ് യുഡിഎഫിനൊപ്പമുണ്ടെന്നും, ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനാണെന്നും സതീശൻ ആരോപിച്ചു.
മുസ്ലിം ലീഗ് ദുർബലമായാൽ ആ ഇടം വർഗീയ ശക്തികൾ കൈക്കലാക്കുമെന്നും അതിനെ തടയുന്ന രാഷ്ട്രീയ ശക്തിയാണ് ലീഗെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമുദായിക സംഘടനകൾ വിമർശിക്കട്ടെയെങ്കിലും വർഗീയത പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. “ഞങ്ങളുടേത് മതേതര കേരളമെന്ന പ്രഖ്യാപനമാണ്. അതിൽ ഒരു പോറൽ പോലും ഏൽപ്പിക്കാൻ അനുവദിക്കില്ല,” എന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സതീശൻ പറഞ്ഞു.

