സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്നും അതുസംബന്ധിച്ച് സമഗ്രമായ ധവളപത്രം പുറത്തിറക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭയുടെ ആദ്യയോഗത്തിന് ശേഷമാണ് പ്രഖ്യാപനം. സാമ്പത്തിക-ധനകാര്യ വിദഗ്ധർ ഉൾപ്പെട്ട സംഘത്തെ നിയോഗിച്ചായിരിക്കും ധവളപത്രം തയ്യാറാക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമായ നിലയിലാണെന്ന് യു.ഡി.എഫ് മുൻപ് തന്നെ ആരോപിച്ചിരുന്നു. കടബാധ്യത, കുടിശ്ശിക, ചെലവുകൾ എന്നിവയുടെ യഥാർത്ഥ സ്ഥിതിവിവരങ്ങൾ പൊതുജനങ്ങൾക്ക് മുന്നിലെത്തിക്കാനാണ് ധവളപത്രം ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിനും വലിയ സാമ്പത്തിക വെല്ലുവിളികളുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വനിതകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര ജൂൺ 15 മുതൽ നടപ്പാക്കുമെന്നും ആശ പ്രവർത്തകരുടെ ഓണറേറിയം 3,000 രൂപയും അങ്കണവാടി ജീവനക്കാരുടെ പ്രതിഫലം 1,000 രൂപയും വർധിപ്പിക്കുമെന്നും മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് മറ്റ് ആവശ്യങ്ങളും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2016ൽ ഒന്നാം പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയ ശേഷവും മുൻ യു.ഡി.എഫ് സർക്കാരിന്റെ സാമ്പത്തിക നിലയെ കുറിച്ച് ധവളപത്രം പുറത്തിറക്കിയിരുന്നു. അതേ മാതൃകയിലാണ് പുതിയ സർക്കാർ ഇപ്പോൾ നീങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

