ഏഴ് വർഷത്തിനുശേഷം പ്യോംഗ്യാങ്ങിൽ ഷി ജിൻപിങ്; കിം ജോങ് ഉന്നുമായി നിർണായക ചർച്ചകൾ
പ്യോംഗ്യാങ്: ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ എന്നിവരുമായി പ്യോംഗ്യാങ്ങിൽ നിർണായക ഉച്ചകോടി ചർച്ചകൾ നടത്തി. ഏഴ് വർഷത്തിനുശേഷം ഷി ജിൻപിങ് ഉത്തരകൊറിയ സന്ദർശിക്കുന്നതായതിനാൽ ഈ കൂടിക്കാഴ്ചയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
രണ്ടു രാജ്യങ്ങളും സാമ്പത്തികം, വ്യാപാരം, സാങ്കേതികവിദ്യ, കൃഷി എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും ഉന്നതതല ആശയവിനിമയം വർധിപ്പിക്കാനും ധാരണയിലെത്തി. ചൈന-ഉത്തരകൊറിയ ബന്ധത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടുകയാണ് ലക്ഷ്യമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.
തായ്‌വാൻ ചൈനയുടെ അവിഭാജ്യ ഭാഗമാണെന്ന “വൺ ചൈന” നയത്തിന് ഉത്തരകൊറിയ തുടർന്നും പിന്തുണ നൽകുമെന്ന് കിം ജോങ് ഉൻ ആവർത്തിച്ചു. അതേസമയം, ആഗോള സാഹചര്യങ്ങൾ എങ്ങനെയായാലും ഉത്തരകൊറിയയുമായുള്ള പരമ്പരാഗത സൗഹൃദവും സഹകരണവും തുടരുമെന്ന് ഷി ജിൻപിങ് ഉറപ്പുനൽകി.
ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉത്തരകൊറിയ-റഷ്യ ബന്ധം ശക്തമായ സാഹചര്യത്തിലാണ് ഈ സന്ദർശനം. മേഖലയിൽ ചൈനയുടെ സ്വാധീനം ഉറപ്പിക്കുകയും ഉത്തരകൊറിയയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യവും സന്ദർശനത്തിനുണ്ടെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
പ്യോംഗ്യാങ്ങിൽ ഷിക്ക് ഔദ്യോഗിക സൈനിക ബഹുമതികളും വിപുലമായ സ്വീകരണച്ചടങ്ങുകളും ഒരുക്കിയിരുന്നു. ചൈനയും ഉത്തരകൊറിയയും തമ്മിലുള്ള സൗഹൃദ ഉടമ്പടിയുടെ 65-ാം വാർഷികത്തോടനുബന്ധിച്ചാണ് സന്ദർശനം നടക്കുന്നത്.

