കാൻബറ: ഇറാൻ, ഇസ്രായേൽ, യു.എസ് രാജ്യങ്ങൾ ഉൾപ്പെട്ട മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം തടസ്സപ്പെടുകയും ഇന്ധനക്ഷാമം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൽ ഓസ്‌ട്രേലിയയിൽ 80 കോടി ലിറ്റർ അധിക ഇന്ധനം ലഭ്യമാക്കിയതായി റിപ്പോർട്ട്. ഫെബ്രുവരി 28-ന് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ഇതുവരെ ക്രമീകരിച്ച ആകെ കണക്കാണിത്.
ഏറ്റവും പുതിയ ഇന്ധന ലഭ്യതയിൽ വെസ്റ്റേൺ ഓസ്‌ട്രേലിയയിലേക്കുള്ള 5 കോടി ലിറ്റർ ഡീസലും സിഡ്‌നിയിലേക്കുള്ള 5 കോടി ലിറ്റർ ജെറ്റ് ഫ്യുവലും (വിമാന ഇന്ധനം) ഉൾപ്പെടുന്നു. ഇതിൽ 10 കോടി ലിറ്റർ ഇന്ധനം ഇതിനകം തന്നെ രാജ്യത്ത് എത്തിച്ചേർന്നതായി അധികൃതർ സ്ഥിരീകരിച്ചു. പുതിയ ഇന്ധന ലഭ്യത ആശ്വാസകരമാണെങ്കിലും രാജ്യാന്തര വിതരണ ശൃംഖലയിലെ സമ്മർദ്ദവും അനിശ്ചിതത്വവും ഇപ്പോഴും നിലനിൽക്കുകയാണെന്ന് ഓസ്‌ട്രേലിയൻ ഊർജ്ജ മന്ത്രി ക്രിസ് ബോവൻ മുന്നറിയിപ്പ് നൽകി. വരുന്ന ആഴ്ചകളിലും മാസങ്ങളിലും ഇന്ധന വ്യവസായ മേഖലയിൽ ആശങ്ക തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ രാജ്യത്ത് ഇന്ധന റേഷനിംഗ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. എങ്കിലും സംസ്ഥാന സർക്കാരുകളുമായി ചേർന്ന് രൂപീകരിച്ച നാല് ഘട്ടങ്ങളായുള്ള അടിയന്തര പദ്ധതിയിലെ രണ്ടാം ഘട്ടം (Stage 2) ഇപ്പോഴും സജീവമായി തുടരുകയാണ്.
അതിനിടെ, മിഡിൽ ഈസ്റ്റ് സംഘർഷം ആരംഭിച്ചതു മുതൽ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ബാരലിന് 100 യു.എസ് ഡോളറിന് മുകളിൽ തന്നെയാണ് തുടരുന്നത്. ഇതേത്തുടർന്ന് ജനങ്ങളുടെ മേലുള്ള സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനായി ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള മൂന്ന് മാസത്തേക്ക് ഇന്ധന നികുതി (Fuel Excise) ലിറ്ററിന് 26.3 സെന്റ് എന്ന നിരക്കിൽ പകുതിയായി ഓസ്‌ട്രേലിയൻ സർക്കാർ കുറച്ചിരുന്നു. ദേശീയ ബഡ്ജറ്റിൽ ഏകദേശം 290 കോടി ഡോളറിന്റെ ചിലവ് വരുത്തുന്നതാണ് ഈ നടപടി. നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇന്ധന നികുതി ഇളവ് ജൂൺ 30-ന് ശേഷവും നീട്ടുന്ന കാര്യം തള്ളിക്കളയാനാകില്ലെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് സൂചന നൽകി.

