ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 17 മുതൽ 19 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായുള്ള ചർച്ചകൾ നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി 17-ന് മുംബൈയിൽ വെച്ച് പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് മാക്രോണും ചേർന്ന് ‘ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ ഇയർ 2026’ ഉദ്ഘാടനം ചെയ്യും. ശാസ്ത്രം, സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പുകൾ എന്നീ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഫെബ്രുവരി 19-ന് ന്യൂഡൽഹിയിൽ നടക്കുന്ന ‘എ.ഐ ഇംപാക്ട് സമ്മിറ്റിൽ അദ്ദേഹം പങ്കെടുക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ സഹകരണത്തിന് ഈ സന്ദർശനം വലിയ ഊന്നൽ നൽകുന്നു.
സന്ദർശനത്തിന് മുന്നോടിയായി, 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള 3.25 ലക്ഷം കോടി രൂപയുടെ ബൃഹത്തായ കരാറിന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിൽ 80 ശതമാനം വിമാനങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് പദ്ധതി.ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷ, പ്രതിരോധം, ഹരിത ഊർജ്ജം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സഹകരണവും പ്രാദേശിക-ആഗോള വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്യും. 2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി ഫ്രാൻസ് സന്ദർശിച്ചതിന് പിന്നാലെയുള്ള മാക്രോണിന്റെ ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്.

