സീഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിനെ കണ്ണീരിലാഴ്ത്തിയും അതിജീവനത്തിന്റെ കരുത്ത് വിളിച്ചോതിയും ഡിസംബറിലെ ബോണ്ടി ബീച്ച് ദുരന്തത്തിന് ഇരയായവർക്ക് ആദരാഞ്ജലി അർപ്പിച്ചു. സിഡ്നി സ്വാൻസും കാൾട്ടണും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി നടന്ന ചടങ്ങിൽ, ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയും പരിക്കേറ്റവരെയും സ്മരിക്കാൻ ആയിരക്കണക്കിന് കാണികൾ എഴുന്നേറ്റു നിന്നു.
സിഡ്നി ക്ലബ്ബിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് മാത്യു പാവ്ലിച്ച് മൈതാനത്തിന്റെ മധ്യഭാഗത്ത് അണിനിരന്ന കളിക്കാരെയും ഉദ്യോഗസ്ഥരെയും അഭിസംബോധന ചെയ്തു. “സിഡ്നി ഫുട്ബോൾ ക്ലബ്ബിന്റെയും എ.എഫ്.എൽ സമൂഹത്തിന്റെയും പേരിൽ, ബോണ്ടി ബീച്ചിൽ ഇരകളായവരെ ഞങ്ങൾ ആദരിക്കുന്നു. ഈ ദുഷ്കരമായ സമയത്ത് അവരുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ദുരന്തസമയത്തും തുടർന്നുള്ള ആഴ്ചകളിലും നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച രക്ഷാപ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. ആംബുലൻസ് എൻ.എസ്.ഡബ്ല്യു, പ്രിൻസ് ഓഫ് വെയിൽസ് ഹോസ്പിറ്റൽ, സിഡ്നി ചിൽഡ്രൻസ് ഹോസ്പിറ്റൽ, സർഫ് ലൈഫ് സേവിംഗ് എൻ.എസ്.ഡബ്ല്യു, എൻ.എസ്.ഡബ്ല്യു പോലീസ്, എസ്.ഇ.എസ് എന്നിവയുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. രക്ഷാപ്രവർത്തനങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച അഹമ്മദ് അൽ അഹമ്മദ് മൈതാനത്തേക്ക് എത്തിയപ്പോൾ കാണികൾ വലിയ കൈയടികളോടെയാണ് സ്വീകരിച്ചത്. ജനക്കൂട്ടത്തിന് നേരെ കൈവീശിയും വണങ്ങിയും അദ്ദേഹം നന്ദി അറിയിച്ചു.
“സിഡ്നി സ്വാൻസിൽ എല്ലാവർക്കും സ്വാഗതമാണ്, പരസ്പര ബഹുമാനമാണ് ഞങ്ങളുടെ അടിസ്ഥാനം,” എന്ന് വ്യക്തമാക്കിയ പാവ്ലിച്ചിന്റെ പ്രസംഗത്തിന് പിന്നാലെ സ്റ്റേഡിയത്തിൽ മൗനപ്രാർത്ഥന നടത്തി. ഇതിനുശേഷമാണ് മത്സരത്തിന് തുടക്കമായത്.

