വാഷിങ്ടൻ: ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട അമ്പതിനായിരത്തോളം പുതിയ രേഖകൾ ഈയാഴ്ച പുറത്തുവിടാൻ യുഎസ് നീതിന്യായ വകുപ്പ് തീരുമാനിച്ചതായി റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഒരു സ്ത്രീ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഈ ഫയലുകളിൽ ഉൾപ്പെടുന്നുണ്ടെന്നതാണ് ഇതിന്റെ പ്രത്യേകത. വാൾ സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
നീതിന്യായ വകുപ്പ് നേരത്തെ പ്രസിദ്ധീകരിച്ച രേഖകളിൽ നിന്ന് നാൽപ്പതിനായിരത്തിലധികം ഫയലുകൾ കാണാതായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തുടർന്ന് 47,635 ഫയലുകൾ കൂടുതൽ പരിശോധനകൾക്കായി പിൻവലിക്കുകയും, അവ അവലോകനം നടത്തി വീണ്ടും പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിക്കുകയുമായിരുന്നു.ഈ രേഖകളിൽ, താൻ പ്രായപൂർത്തിയാകാത്ത സമയത്ത് ജെഫ്രി എപ്സ്റ്റീനും ട്രംപും ചേർന്ന് ലൈംഗിക അതിക്രമം നടത്തിയെന്ന് ഒരു സ്ത്രീ ആരോപിക്കുന്ന വിവരങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ആരോപണം സംബന്ധിച്ച സ്ത്രീയും എഫ്ബിഐയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങളാണ് ഫയലിലുള്ളത്.
രേഖകളിൽ ഉൾപ്പെട്ടിരിക്കുന്ന ഈ വാദങ്ങൾ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് വാൾ സ്ട്രീറ്റ് ജേണൽ വ്യക്തമാക്കുന്നു.

