കീവ്: ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ ഉണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരത്തോടെ തിരക്കേറിയ നഗരമധ്യത്തിലാണ് അക്രമി വെടിയുതിർത്തത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ അക്രമിയെ സുരക്ഷാ സേന വെടിവെച്ചു കൊന്നു.
കീവിലെ പ്രധാന വാണിജ്യ കേന്ദ്രത്തിന് സമീപമാണ് സായുധനായ വ്യക്തി വെടിയുതിർത്തത്. ഇതിൽ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ അഞ്ച് പേർ തൽക്ഷണം കൊല്ലപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണവിവരം അറിഞ്ഞെത്തിയ കീവ് സിറ്റി പോലീസും സ്പെഷ്യൽ ഫോഴ്സും പ്രദേശം വളയുകയും അക്രമിയെ കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അക്രമി വെടിവെപ്പ് തുടർന്നതോടെ സുരക്ഷാ സേന തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടലിനൊടുവിൽ അക്രമി കൊല്ലപ്പെട്ടു.
വെടിവെപ്പിനെത്തുടർന്ന് കീവിലെ പ്രധാന റോഡുകൾ അടയ്ക്കുകയും സുരക്ഷാ പരിശോധന കർശനമാക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിറ്റി മേയർ അറിയിച്ചു.യുദ്ധം തുടരുന്ന സാഹചര്യത്തിൽ തലസ്ഥാന നഗരിയിലുണ്ടായ ഈ വെടിവെപ്പ് വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉക്രെയ്ൻ സർക്കാർ അനുശോചനം രേഖപ്പെടുത്തി.

