ന്യൂഡൽഹി: ലോക്സഭയിൽ വനിതാ സംവരണ ബില്ല് പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ബിജെപി മഹിളാ മോർച്ചയുടെ പ്രതിഷേധം. ബില്ല് നടപ്പിലാക്കുന്നതിനെ കോൺഗ്രസും രാഹുൽ ഗാന്ധിയും ചേർന്ന് അട്ടിമറിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
2029-ഓടെ വനിതാ സംവരണം നടപ്പിലാക്കാൻ ലക്ഷ്യമിട്ടുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ പ്രതിപക്ഷം ഒന്നടങ്കം എതിർത്തതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. വോട്ടെടുപ്പിൽ ബില്ലിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ ബില്ല് പരാജയപ്പെട്ടു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ബോധപൂർവ്വം ബില്ലിനെ എതിർത്തുവെന്ന് മഹിളാ മോർച്ച ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ ഡൽഹിയിലെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ പ്രവർത്തകരെ പോലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞു. ഇത് പോലീസും പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിന് കാരണമായി. “കോൺഗ്രസ് സ്ത്രീവിരുദ്ധമാണ്”, “ഇന്ത്യ ഈ അപമാനം സഹിക്കില്ല” തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ ഉയർത്തി.
ലോക്സഭയിൽ 298 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 230 പേർ എതിർത്തു. 352 പേരുടെ പിന്തുണ ആവശ്യമായിരുന്ന ബില്ല് പരാജയപ്പെട്ടത് സർക്കാരിന് വലിയ തിരിച്ചടിയായി. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം പ്രതിപക്ഷത്തിനാണെന്നാണ് ബിജെപി മഹിളാ മോർച്ചയുടെ നിലപാട്.പ്രതിഷേധക്കാരെ പിന്നീട് പോലീസ് നീക്കം ചെയ്യുകയും പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ വിഷയം രാജ്യവ്യാപകമായി ഉയർത്താനാണ് മഹിളാ മോർച്ചയുടെ തീരുമാനം.

