വാഷിംഗ്ടൺ: അറബിക്കടലിൽ നങ്കൂരമിട്ടിരുന്ന അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. മൂന്ന് ഡ്രോണുകൾ ഉപയോഗിച്ചാണ് ഇറാൻ ആക്രമണം നടത്തിയത്. എന്നാൽ, അമേരിക്കൻ നാവികസേനയുടെ കരുത്തുറ്റ പ്രതിരോധ സംവിധാനങ്ങൾ ഈ ഡ്രോണുകളെ ആകാശത്തുവെച്ച് തന്നെ വെടിവെച്ചിട്ടു. സംഭവത്തിൽ കപ്പലുകൾക്ക് നാശനഷ്ടങ്ങളോ നാവികർക്ക് പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.യുഎസ് നേവിയുടെ ഡിസ്ട്രോയർ വിഭാഗത്തിൽപ്പെട്ട കപ്പലുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അന്താരാഷ്ട്ര കപ്പൽ പാതയിൽ സുരക്ഷാ ചുമതലയിലായിരുന്ന കപ്പലുകൾക്ക് നേരെയാണ് പ്രകോപനമുണ്ടായത്. ആക്രമണത്തിന് തൊട്ടുപിന്നാലെ അമേരിക്കൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇറാന്റെ ഡ്രോൺ നിയന്ത്രണ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് സൈന്യം പ്രത്യാക്രമണം നടത്തിയതായാണ് വിവരം.മേഖലയിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം നിലനിൽക്കുന്നതിനിടെയുണ്ടായ ഈ ആക്രമണം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. തങ്ങളുടെ സൈനികർക്ക് നേരെയുള്ള ഏതൊരു നീക്കത്തെയും ശക്തമായി നേരിടുമെന്ന് യുഎസ് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അതേസമയം, ഹോർമുസ് കടലിടുക്കിന് സമീപം സംഘർഷം വർധിക്കുന്നത് ആഗോള എണ്ണ വിപണിയെയും ബാധിക്കുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം. സംഭവത്തെത്തുടർന്ന് അറബിക്കടലിലും പരിസര പ്രദേശങ്ങളിലും അമേരിക്കൻ സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അറബിക്കടലിൽ യുഎസ് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; തിരിച്ചടിച്ച് അമേരിക്ക

