ജർമ്മൻ തീരത്ത് കുടുങ്ങിയ കൂനൻ തിമിംഗലത്തെ രക്ഷപ്പെടുത്തി; അതിജീവനസാധ്യത കുറവാണെന്ന് വിദഗ്ധർ

ബർലിൻ: ജർമ്മനിയിലെ ബാൾട്ടിക് കടൽത്തീരത്ത് ആറാഴ്ചയോളം കുടുങ്ങിക്കിടന്ന കൂനൻ തിമിംഗലത്തെ (Humpback whale) സ്വകാര്യ രക്ഷാപ്രവർത്തകർ മോചിപ്പിച്ചു. ‘ടിമ്മി’ എന്നും ‘ഹോപ്പ്’ എന്നും വിളിക്കപ്പെടുന്ന ഈ തിമിംഗലത്തെ വെള്ളം നിറച്ച ബാർജിൽ ഡെന്മാർക്കിന് സമീപമുള്ള വടക്കൻ കടലിലെത്തിച്ചാണ് തുറന്നുവിട്ടത്. പത്ത് മീറ്റർ നീളമുള്ള തിമിംഗലം ബാർജിൽ നിന്ന് പുറത്തുകടന്നതായും ശരിയായ ദിശയിൽ നീന്തിയതായും രക്ഷാപ്രവർത്തകർ അറിയിച്ചു.

തിമിംഗലത്തെ മോചിപ്പിക്കാനുള്ള നീക്കത്തിനെതിരെ അന്താരാഷ്ട്ര തിമിംഗല കമ്മീഷനും (IWC) മറൈൻ വിദഗ്ധരും രംഗത്തെത്തിയിരുന്നു. തിമിംഗലം അതീവ ഗുരുതരാവസ്ഥയിലാണെന്നും മോചിപ്പിച്ചാലും അത് അതിജീവിക്കാൻ സാധ്യത കുറവാണെന്നുമാണ് ഇവരുടെ വാദം. തിമിംഗലത്തിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ജർമ്മൻ ഉദ്യോഗസ്ഥർ നേരത്തെ രക്ഷാദൗത്യം ഉപേക്ഷിച്ചിരുന്നതാണ്. തിമിംഗലത്തെ സമാധാനമായി മരിക്കാൻ വിടണമെന്നും ഇത്തരത്തിലുള്ള രക്ഷാശ്രമങ്ങൾ മൃഗങ്ങളോടുള്ള ക്രൂരതയാണെന്നും സ്ട്രാൽസുണ്ടിലെ ഓഷ്യനോഗ്രാഫിക് മ്യൂസിയം ഡയറക്ടർ ബുർക്കാർഡ് ബാഷെക്ക് അഭിപ്രായപ്പെട്ടു.

സോഷ്യൽ മീഡിയയിലും ടെലിവിഷനുകളിലും ഈ വാർത്ത വലിയ തരംഗമായതോടെയാണ് അധികൃതർ സ്വകാര്യ രക്ഷാദൗത്യത്തിന് അനുമതി നൽകിയത്. രണ്ട് കോടീശ്വരന്മാർ ഇതിനായി വലിയൊരു തുക ചെലവാക്കാൻ തയ്യാറായതും ദൗത്യത്തിന് സഹായകമായി. ലിഥാർജിക് അവസ്ഥയിലുള്ള തിമിംഗലത്തിന്റെ വായയുടെ ഭാഗം മീൻപിടുത്ത വലയിൽ കുടുങ്ങിക്കിടക്കുകയാണെന്നും ശരീരത്തിൽ നിരവധി വ്രണങ്ങളുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നൂറുകണക്കിന് ആളുകൾ സാക്ഷിയായ ദൗത്യത്തിനൊടുവിൽ മുങ്ങൽ വിദഗ്ധരാണ് തിമിംഗലത്തെ ബാർജിലേക്ക് മാറ്റാൻ സഹായിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *