ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച, നിയമനങ്ങളിലെ കാലതാമസം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് കോക്രോച്ച് ജനതാ പാർട്ടി (CJP) ശനിയാഴ്ച ഡൽഹിയിലെ ജന്തർ മന്തറിൽ വീണ്ടും പ്രതിഷേധം സംഘടിപ്പിച്ചു. പാർട്ടിയുടെ സ്ഥാപകനായ അഭിജീത് ദിപ്കെയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ തളികയും സ്പൂണും (താളി–ചമ്മച്) കൊണ്ടുവരണമെന്ന് സംഘാടകർ മുൻകൂട്ടി ആഹ്വാനം ചെയ്തിരുന്നു. സമരത്തിന്റെ ശബ്ദം കൂടുതൽ ശക്തമായി ഉയർത്തുന്നതിനുള്ള പ്രതീകാത്മക നടപടിയായാണ് ഇതിനെ പാർട്ടി വിശദീകരിച്ചത്.
രാജ്യത്തെ വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ, യുവാക്കൾ നേരിടുന്ന തൊഴിൽ പ്രതിസന്ധി, വിദ്യാഭ്യാസ മേഖലയിലെ ഉത്തരവാദിത്തക്കുറവ് എന്നിവയാണ് പ്രതിഷേധത്തിൽ പ്രധാനമായി ഉയർന്ന ആവശ്യങ്ങൾ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
പ്രതിഷേധത്തിന് മുന്നോടിയായി ജന്തർ മന്തർ പ്രദേശത്തും പരിസരങ്ങളിലും ഡൽഹി പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ആവശ്യമായ അനുമതി തേടി സംഘാടകർ നേരത്തേ തന്നെ അപേക്ഷ നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

