ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് രാജ്യത്ത് ഇന്ധനപ്രതിസന്ധി ഒഴിവാക്കാൻ പ്രകൃതിവാതക വിതരണത്തിന്മേൽ ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. മേഖലയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് അന്താരാഷ്ട്ര തലത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിച്ച സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നടപടി.
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എൽ.എൻ.ജി. (ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ്) കപ്പൽ നീക്കത്തിന് കടുത്ത തടസ്സങ്ങൾ നേരിട്ടിരുന്നു. ഇതേത്തുടർന്ന് രാജ്യത്തെ ഇന്ധന ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഈ വർഷം മാർച്ചിലാണ് അവശ്യവസ്തു നിയമപ്രകാരം കേന്ദ്ര സർക്കാർ അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചതും പ്രകൃതിവാതക വിതരണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും. മേഖലയിലെ ഗതാഗത തടസ്സങ്ങൾ നീങ്ങിയതോടെ രാജ്യത്തെ പ്രകൃതിവാതക വിതരണം സാധാരണ നിലയിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

