കോട്ടയം: ലഹരിയ്ക്കെതിരേയുള്ള പോരാട്ടത്തിനായി സംസ്ഥാന സർക്കാർ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്’ വെറും 42 ദിവസം കൊണ്ട് ജനങ്ങൾ ഏറ്റെടുത്ത ഏറ്റവും വലിയ പദ്ധതിയായി മാറിയെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാന്റെ മധ്യതിരുവിതാംകൂർ മേഖലാ തല ഉദ്ഘാടനവും, സ്വകാര്യസ്ഥാപനങ്ങളിൽ ലഹരിഉപയോഗത്തിനെതിരേയുള്ള നിലപാട് കർക്കശമാക്കുന്ന എച്ച്.ആർ. പോളിസിയുടെ (ഓപ്പറേഷൻ തൂഫാൻ ഷീൽഡ് – പ്രിവൻഷൻ ഓഫ് ഡ്രഗ് അബ്യൂസ്) ഉദ്ഘാടനവും കോട്ടയം കാരിത്താസ് ആശുപത്രിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ അമ്മമാരും സഹോദരിമാരുമാണ് ഈ കാമ്പയിന്റെ ഏറ്റവും വലിയ പ്രചാരകർ എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതിർത്തി കടന്നുവരുന്ന ലഹരിയെ തടയാൻ സംസ്ഥാന സർക്കാർ മാത്രം വിചാരിച്ചാൽ സാധിക്കില്ലെന്നും, ഇതിനായി അഞ്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഒരുമിച്ചു കൈകോർക്കുന്ന ആവേശകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ കണ്ട് പിന്തുണ ഉറപ്പാക്കിയതായും ഈ മാസം 16ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ കാണുമെന്നും മന്ത്രി അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി നിലവിൽ ആറായിരത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്ത് അത്രതന്നെ ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസുകൾ എടുത്തു ജയിൽ നിറയ്ക്കുകയല്ല, മറിച്ച് വഴിതെറ്റിപ്പോയവരെ തിരികെ കൊണ്ടുവരികയാണ് സർക്കാരിൻറെ ലക്ഷ്യം. ലഹരി ഉപയോഗിച്ച് വഴിതെറ്റിപ്പോയവരെ തിരികെക്കൊണ്ടുവരുന്നതിനുള്ള ‘തൂഫാൻ കെയർ’ ആണ് ഈ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം. ഇതിനായി സംസ്ഥാനത്തെ 35 പ്രമുഖ ആശുപത്രികളുമായി സർക്കാർ ഇതിനോടകം കൈകോർത്തു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ ഓപ്പറേഷൻ തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത മന്ത്രി, പദ്ധതിയുടെ പുരോഗതി റിപ്പോർട്ടും അവതരിപ്പിച്ചു. കാരിത്താസ് ആശുപത്രി ചെയർമാൻ ബിഷപ് മാർ ജോസഫ് പണ്ടാരശേരിൽ, സി.ഇ.ഒയും ഡയറക്ടറുമായ ഡോ. ബിനു കുന്നത്ത് എന്നിവരെ ഓപ്പറേഷൻ തൂഫാൻ വാരിയർ ബാഡ്ജ് മന്ത്രി അണിയിച്ചു. യുവാക്കൾക്കും വിദ്യാർഥികൾക്കും ഏറെ ഇഷ്ടപ്പെട്ട കാമ്പയിനായി ഓപ്പറേഷൻ തൂഫാൻ മാറിയെന്ന് ചടങ്ങിൽ പ്രത്യേക പ്രഭാഷണം നടത്തിയ ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു.
കാരിത്താസ് ആശുപത്രി ചെയർമാൻ ബിഷപ് മാർ ജോസഫ് പണ്ടാരശേരിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാട്ടകം സുരേഷ് എം.എൽ.എ, സംസ്ഥാന പോലീസ് മേധാവി റാവഡ എ. ചന്ദ്രശേഖർ, എറണാകുളം റേഞ്ച് ഡി.ഐ.ജി. ജി.എച്ച്. യതീഷ് ചന്ദ്ര, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, കാരിത്താസ് ആശുപത്രി സി.ഇ.ഒയും ഡയറക്ടറുമായ ഡോ. ബിനു കുന്നത്ത് എന്നിവർ പ്രസംഗിച്ചു.

