കല്പറ്റ: വയനാട്ടിലെ കള്ളാടിയിൽ തുരങ്കപാത നിർമ്മാണത്തിന്റെ ഭാഗമായി കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി ദുരന്തമേഖലയിൽ സന്ദർശനം നടത്തി. തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടർന്നാണ് അടിയന്തര സാഹചര്യങ്ങൾ വിലയിരുത്താൻ സർക്കാർ പ്രത്യേക സമിതി രൂപീകരിച്ചത്.
കോഴിക്കോട് എൻ.ഐ.ടി യിലെ പ്രൊഫസർ സന്തോഷ് ജി. തമ്പി, ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ (NCESS) ശാസ്ത്രജ്ഞൻ ശ്രീലേഷ് എന്നിവരടങ്ങുന്ന സംഘമാണ് കള്ളാടിയിലെ നിർമ്മാണ മേഖലയിൽ നേരിട്ടെത്തി പരിശോധന നടത്തിയത്. ദുരന്ത മേഖലയിലെ നിലവിലെ അവസ്ഥയും മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് മൂലമുള്ള സുരക്ഷാ ഭീഷണികളും സംഘം വിശദമായി വിലയിരുത്തി.
സ്ഥലത്ത് നിലവിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യേണ്ടതുണ്ടോ എന്ന കാര്യത്തിൽ വിദഗ്ദ്ധ സമിതിയുടെ ഔദ്യോഗിക റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും സർക്കാർ അന്തിമ തീരുമാനമെടുക്കുക. പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കി എത്രയും പെട്ടെന്ന് തന്നെ സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സന്ദർശനത്തിന് ശേഷം പ്രൊഫസർ സന്തോഷ് ജി. തമ്പി മാധ്യമങ്ങളോട് പറഞ്ഞു.

