തിരുവനന്തപുരം: അയ്യങ്കാളി ജലോത്സവത്തിന്റെ ഭാഗമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. എം. വിൻസെന്റ് എം.എൽ.എയുടെ അധ്യക്ഷതയിൽ വെള്ളായണി രാജസൂയം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ആഗസ്റ്റ് 27-നാണ് വെള്ളായണി കായലിൽ അയ്യങ്കാളി ജലോത്സവം നടക്കുന്നത്.
നിലവിൽ പാലപ്പൂര് ഭാഗത്തുനിന്നും കുളങ്ങര ക്ഷേത്ര ഭാഗത്തേക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. നിർമ്മാണം പുരോഗമിക്കുന്ന വെള്ളായണി-കല്ലിയൂർ പാലം അടുത്ത വർഷം പൂർത്തിയാകുന്നതോടെ കായലിൽ ഹൊറിസോണ്ടൽ ശൈലിയിൽ ട്രാക്ക് ഒരുക്കി വള്ളംകളി കൂടുതൽ ആവേശകരമാക്കാൻ മാറ്റാനും യോഗത്തിൽ തീരുമാനമായി. ഇത്തവണയും ജലോത്സവത്തോടനുബന്ധിച്ച് ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ കാക്കാമൂലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.
വള്ളംകളി മികച്ച രീതിയിൽ നടത്തുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള എല്ലാവിധ സഹകരണവും ഉണ്ടാകുമെന്ന് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എ. നിസ യോഗത്തിൽ അറിയിച്ചു. വരും ദിവസങ്ങളിൽ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ഔദ്യോഗിക യോഗങ്ങൾ ചേരും. സാമ്പത്തിക സമാഹരണത്തിനായി കല്ലിയൂർ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ പിന്തുണയും യോഗം അഭ്യർത്ഥിച്ചു.
സ്വാഗതസംഘം ഭാരവാഹികൾ:
ചെയർമാൻ: എം. വിൻസെന്റ് എം.എൽ.എ
ജനറൽ കൺവീനർ: അനുകുമാരി (ജില്ലാ കളക്ടർ)
കൺവീനർ: വി. പ്രിയദർശിനി (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)
വർക്കിംഗ് ചെയർമാന്മാർ: പുഞ്ചക്കരി രവീന്ദ്രൻ നായർ, ജി. സുബോധൻ, എസ്. സുരേഷ്, ആർ. മോശ (ട്രസ്റ്റ് ചെയർമാൻ), ബി. ശശിധരൻ (ട്രസ്റ്റ് ജനറൽ സെക്രട്ടറി).
യോഗത്തിൽ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജലോത്സവ കമ്മിറ്റി പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

