തിരുവനന്തപുരം: വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ സാഹചര്യങ്ങളെ നേരിടാനും പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താനും സർക്കാർ പൂർണ്ണ സജ്ജമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഐ.ബി.എസ് സോഫ്റ്റ്‌വെയറിന്റെ ട്രാവൽ മേഖലയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സംരംഭമായ ‘നവിഖ് ടെക്നോളജി’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽരംഗത്തെ മാറ്റങ്ങൾ നിരീക്ഷിച്ച് പാഠ്യപദ്ധതി പരിഷ്കരിക്കാൻ ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’ ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. വിവിധ മേഖലകളിലെ വിദഗ്ധരെ നിയമിച്ച് ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങൾ റിപ്പോർട്ട് ചെയ്യാനും, അതിനനുസരിച്ച് പുതിയ കോഴ്സുകൾ ആരംഭിക്കാനുമാണ് പദ്ധതി.
ഭരണനിർവഹണത്തിലും എ.ഐ സാങ്കേതികവിദ്യ കാര്യക്ഷമമായി ഉപയോഗിക്കും. ഇതിന്റെ ആദ്യപടിയായി മുഖ്യമന്ത്രിയുടെ ഓഫീസിൽ എ.ഐ ഡാഷ്‌ബോർഡും നോഡൽ ഓഫീസറെയും നിയമിക്കും. നിക്ഷേപകർക്ക് ആവശ്യമായ അനുമതികൾ തടസ്സമില്ലാതെ ലഭിക്കുന്നുണ്ടോ എന്ന് ഇതുവഴി തത്സമയം നിരീക്ഷിക്കും. വന്യജീവി ആക്രമണങ്ങൾ തടയാൻ എ.ഐ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനങ്ങൾ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
റെയ് കുർസ്‌വൈലിന്റെ ‘ദി സിംഗുലാരിറ്റി ഈസ് നിയറർ’ എന്ന പുസ്തകം ചൂണ്ടിക്കാട്ടി, ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ എ.ഐ മനുഷ്യബുദ്ധിയെ മറികടക്കുമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഹരാരിയുടെ ‘ഹോമോ ഡിയസ്’ പരാമർശിച്ച്, എ.ഐ സഹായത്തോടെയുള്ള വൈദ്യശാസ്ത്ര പുരോഗതി മനുഷ്യന്റെ ആയുസ്സ് 160 മുതൽ 180 വയസ്സുവരെ ഉയർത്തിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ വ്യവസായ-ഐ.ടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. പുതിയകാല തൊഴിലവസരങ്ങൾക്കനുസൃതമായി ആവശ്യമായ നിയമനിർമാണങ്ങളും മാറ്റങ്ങളും കൊണ്ടുവരുമെന്ന് വ്യവസായ മന്ത്രി പറഞ്ഞു. ‘നവിഖ് ടെക്നോളജി’യുടെ ലോഗോ പ്രകാശനം ചെയ്തു.
ഐ.ടി സെക്രട്ടറി എസ്. സാംബശിവ റാവു, ഐ.ബി.എസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ. മാത്യൂസ്, ഐ.ബി.എസ് സോഫ്റ്റ്‌വെയർ സി.ഇ.ഒ സുമിത് ഗോയൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

