സിഡ്നി: നേപ്പാൾ–തിബത്ത് അതിർത്തി മേഖലയിലുണ്ടായ കനത്ത പ്രളയത്തിൽ ഒരു ഓസ്ട്രേലിയൻ പൗരൻ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ന്യൂ സൗത്ത് വെയിൽസ് സൗത്ത് കോസ്റ്റ് സ്വദേശിയായ മൈക്കൽ കീറ്റ്സ് (37) ആണ് മരിച്ചത്. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കുടുംബാംഗങ്ങളാണ് മരണവിവരം സ്ഥിരീകരിച്ചത്.
കൈലാസ മാനസസരോവർ തീർത്ഥാടനത്തിന് എത്തിയതായിരുന്നു മൈക്കൽ. ദുരന്തം സംഭവിക്കുന്നതിന് വെറും പത്ത് മിനിറ്റ് മുൻപാണ് ഇദ്ദേഹം ഉൾപ്പെടുന്ന യാത്രാസംഘം ഗൈറോങ് അതിർത്തിയിലെത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സൗമ്യനും സ്നേഹസമ്പന്നനുമായ മൈക്കലിന്റെ ആത്മീയ യാത്രയ്ക്ക് വലിയ അർത്ഥങ്ങളുണ്ടായിരുന്നുവെന്ന് കുടുംബം അനുസ്മരിച്ചു.
പ്രളയക്കെടുതിയിൽ കാണാതായ ഓസ്ട്രേലിയൻ പൗരന്മാരിൽ ഒരാളെ മാത്രമാണ് ഇതുവരെ ജീവനോടെ കണ്ടെത്താനായത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 43 ഓസ്ട്രേലിയക്കാരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല. വിശ്വസനീയമായ വിവരങ്ങൾ ലഭിക്കാതെ ബന്ധുക്കൾ ആശങ്കയിലായ സാഹചര്യത്തിൽ, രക്ഷാപ്രവർത്തനങ്ങൾക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും പരിശോധനകൾ ഊർജ്ജിതമാക്കണമെന്നുമുള്ള ആവശ്യവും ശക്തമാകുന്നുണ്ട്. പ്രദേശത്ത് കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

