ക്ഷണിക്കാൻ വിദ്യാഭ്യാസ മന്ത്രി നേരിട്ടെത്തി, ഇനി സ്‌കൂൾ പഠനം മുടക്കില്ലെന്ന് കുട്ടികളുടെ ഉറപ്പ്

അട്ടപ്പാടി: വിവിധ കാരണങ്ങളാൽ പാതിവഴിയിൽ സ്കൂൾ പഠനം ഉപേക്ഷിച്ചുപോയ കുട്ടികളെ കണ്ടെത്തി തിരികെ ക്ലാസ് മുറികളിലെത്തിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘കൂടെ’ (സീറോ ഡ്രോപ്പ് ഔട്ട് മിഷൻ) പദ്ധതിക്ക് തുടക്കമായി. അട്ടപ്പാടിയിലെ ഭൂതിവഴി ഊരിൽ ആറ്, ഏഴ് ക്ലാസുകളിൽ നിന്ന് പഠനം നിർത്തിപ്പോയ അഞ്ച് കുട്ടികളെയാണ് വിദ്യാഭ്യാസ മന്ത്രി നേരിട്ടെത്തി വീണ്ടും വിദ്യാലയങ്ങളിലേക്ക് സ്വാഗതം ചെയ്തത്. പുതിയ പഠനോപകരണങ്ങൾ അടങ്ങിയ ബാഗും മധുരവും സമ്മാനിച്ചപ്പോൾ ഇനി സ്‌കൂൾ പഠനം മുടക്കില്ലെന്ന് കുട്ടികൾ മന്ത്രിക്കു വാക്ക് നൽകി.

സംസ്ഥാനത്തെ മലയോര മേഖലകളിലും തീരദേശങ്ങളിലും പിന്നാക്ക പ്രദേശങ്ങളിലുമായി സ്കൂൾപഠനം നിലച്ചുപോയ എല്ലാ കുട്ടികളെയും കണ്ടെത്തി കൂടെ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ പുനഃപ്രവേശിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. കാഴ്ച പരിമിതിയുള്ള വിദ്യാർഥിക്ക് ആവശ്യമായ പരിശോധന ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. തുടർപഠനത്തിലൂടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുമെന്നും, കുട്ടികൾ സ്കൂളുകളിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അധ്യാപകരും ജനപ്രതിനിധികളും പൊതുസമൂഹവും ജാഗ്രത പുലർത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

100 ദിന കർമപരിപാടിയുടെ ഭാഗമായി അഗളി ഭൂതിവഴി ഊരിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക് അധ്യക്ഷനായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അല്ലൻ, ജില്ലാ പഞ്ചായത്ത് അംഗം വി. എം. ലത്തീഫ്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈശ്വരിരേശൻ, അഗളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീന നവാസ്, വാർഡ് മെമ്പർ സനൽ, ഊരുമൂപ്പൻ കുട്ടിയണ്ണൻ, പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ സി എ സന്തോഷ്, ജോയിന്റ് ഡയറക്ടർ എ അബൂബക്കർ, എച്ച് എസ് ഇ ജോയിന്റ് ഡയറക്ടർ അഷറഫ് കൊയിലോത്താൻ കണ്ടിയിൽ, അഗളി എച്ച് എസ് എസ് ഹെഡ്മിസ്ട്രെസ് എസ് ദീപ, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *