തിരുവനന്തപുരം: തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ലോക സാക്ഷരതാ ദിനാചരണ പരിപാടിയിൽ പാലക്കാടിന് അഭിമാനമായി ഗോത്ര കവി മണികണ്ഠൻ അട്ടപ്പാടിയും പ്രേരക് സിൽബിയും ആദരവ് ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനിൽ നിന്നാണ് ഇരുവരും ഉപഹാരങ്ങൾ സ്വീകരിച്ചത്.
മാതാപിതാക്കളുടെ വേർപാടിനെത്തുടർന്ന് എട്ടാം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന 32-കാരനായ മണികണ്ഠൻ, സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ വിജയിച്ച് നിലവിൽ പ്ലസ് വൺ തുല്യതാ പഠനം നടത്തുകയാണ്. ഇരുള ഭാഷയിലും മലയാളത്തിലും കവിതകളെഴുതുന്ന മണികണ്ഠന്റെ നാല് കവിതാ സമാഹാരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ ‘മല്ലീസ് പറമുടി’ എന്ന ഇരുള കവിത എം.ജി. സർവകലാശാലയിലെ ബിരുദ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 700-ലധികം പഠിതാക്കളെ തുല്യതാ കോഴ്‌സുകളിൽ ചേർത്ത മികവിനാണ് അലനല്ലൂർ പഞ്ചായത്തിലെ പ്രേരക് സിൽബി സംസ്ഥാന പുരസ്‌കാരത്തിന് അർഹയായത്. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. അഹമ്മദുൽ കബീർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

