പട്ന: ബിഹാർ മുഖ്യമന്ത്രിസ്ഥാനം നിതീഷ് കുമാർ രാജിവെച്ചു. ഇന്ന് രാവിലെ പട്നയിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷമാണ് അദ്ദേഹം രാജ്ഭവനിലെത്തി ഗവർണർക്ക് രാജിപത്രം കൈമാറിയത്. രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന നിതീഷ് കുമാറിന്റെ മുഖ്യമന്ത്രി കാലഘട്ടത്തിനാണ് ഇതോടെ സമാപനമാകുന്നത്.അടുത്തിടെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് നിതീഷ് കുമാറിന്റെ രാജി. ഭരണഘടനാപരമായ നിബന്ധനകൾ പാലിക്കുന്നതിനായി എം.എൽ.സി സ്ഥാനവും മുഖ്യമന്ത്രി പദവും അദ്ദേഹം ഒഴിയുകയായിരുന്നു.
രണ്ട് പതിറ്റാണ്ടായി ബിഹാറിലെ ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നിതീഷ് കുമാർ നന്ദി രേഖപ്പെടുത്തി. ബിഹാറിന്റെ വികസനത്തിനായി പുതിയ സർക്കാരിന് എല്ലാവിധ മാർഗ്ഗനിർദ്ദേശങ്ങളും പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു.ഇനി പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലാകും നിതീഷ് കുമാർ തന്റെ രാഷ്ട്രീയ പ്രവർത്തനം തുടരുക.ബിജെപി കേന്ദ്ര നിരീക്ഷകനായി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ നിയോഗിച്ചിട്ടുണ്ട്. പുതിയ എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞ ഉടൻ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

