ജക്കാർത്ത: വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കൃത്രിമബുദ്ധി (AI), ബഹിരാകാശ ഗവേഷണം, സ്റ്റാർട്ടപ്പ് വികസനം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും ഇന്തോനേഷ്യയും നിർണായക ധാരണകളിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയും നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് പ്രഖ്യാപനം.
ധാരണകളുടെ ഭാഗമായി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) ബെംഗളൂരു ഇന്തോനേഷ്യയിൽ വിദേശ ക്യാമ്പസ് ആരംഭിക്കും. ആസിയാൻ മേഖലയിലെ വിദ്യാർഥികൾക്ക് ലോകോത്തര മാനേജ്മെന്റ് വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കൃത്രിമബുദ്ധി, ഡിജിറ്റൽ പൊതുഅടിസ്ഥാനസൗകര്യങ്ങൾ, ടെലികോം, സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ, ബഹിരാകാശ ഗവേഷണം എന്നിവയിൽ യുവജന കേന്ദ്രീകൃത സഹകരണം കൂടുതൽ വിപുലീകരിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ധാരണകളെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

