തിരുവനന്തപുരം: പുതുതലമുറയെ ലഹരി ഉപയോഗത്തിൽ നിന്നും വഴിതിരിച്ചുവിട്ട് കൃഷിയിലേക്ക് ആകർഷിക്കുന്നതിനായി ‘കൃഷിയാണ് ലഹരി, സിന്തറ്റിക് ലഹരിയല്ല ലഹരി’ എന്ന പുതിയ മുദ്രാവാക്യവുമായി കൃഷിവകുപ്പ് മുന്നോട്ട് പോകുമെന്ന് മന്ത്രി ടി. സിദ്ധിഖ്. തിരുവനന്തപുരം കല്ലിയൂരിൽ വെച്ച് നടന്ന കർഷകസഭകളുടെയും ഞാറ്റുവേല ചന്തകളുടെയും സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിന്തറ്റിക് ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കൾ യുവാക്കളെ നശിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ, മണ്ണറിഞ്ഞ് അധ്വാനിക്കുന്നതിലൂടെയും കൃഷിയിലൂടെയും ഉണ്ടാകുന്ന സന്തോഷമാണ് യഥാർത്ഥ ലഹരിയെന്ന് പുതിയ തലമുറയെ ബോധ്യപ്പെടുത്തുകയാണ് ഈ കാമ്പയിനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി വിദ്യാലയങ്ങളും തദ്ദേശ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കർഷകർക്ക് മികച്ച വിപണന സാധ്യതകൾ ഉറപ്പാക്കുന്ന ഞാറ്റുവേല ചന്തകളുടെ പ്രാധാന്യത്തെക്കുറിച്ചും ചടങ്ങിൽ അദ്ദേഹം വിശദീകരിച്ചു. ജനപ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കർഷകരും ചടങ്ങിൽ പങ്കെടുത്തു.

