തൊടുപുഴ: മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. എറണാകുളം മരട് ചുള്ളിക്കൽ സ്വദേശി സുരേഷാണ് (56) തൊടുപുഴ പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്.
തൊടുപുഴ നഗര മധ്യത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് സുരേഷ് തട്ടിപ്പിനായി എത്തിയത്. പത്ത് ഗ്രാം വീതം തൂക്കമുള്ള എട്ട് വളകൾ പണയം വെച്ച് വലിയൊരു തുക കൈക്കലാക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. എന്നാൽ, സ്വർണ്ണ വളകളുടെ അസ്വാഭാവികമായ തൂക്കത്തിൽ സംശയം തോന്നിയ സ്ഥാപനത്തിലെ ജീവനക്കാർ വിശദമായി പരിശോധന നടത്തി. വിദഗ്ദ്ധ പരിശോധനയിൽ വളകൾ മുക്കുപണ്ടമാണെന്ന് തെളിഞ്ഞതോടെ ജീവനക്കാർ വിവരം തൊടുപുഴ പോലീസിനെ അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് സംഘം സുരേഷിനെ കസ്റ്റഡിയിലെടുത്തു. പ്രതിയെ ഈ സ്ഥാപനത്തിൽ പരിചയപ്പെടുത്തിയ വണ്ണപ്പുറം കാഞ്ഞിരക്കാട്ട് വീട്ടിൽ ഷിബുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്ക് മറ്റേതെങ്കിലും തട്ടിപ്പ് സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

