കാൻബറ: ഇന്ധന പ്രതിസന്ധിയും വളം ലഭ്യതക്കുറവും മൂലം ദുരിതത്തിലായ ഓസ്ട്രേലിയൻ കർഷകർക്ക് ആശ്വാസമായി ഏഷ്യൻ അയൽരാജ്യമായ ബ്രൂണയുമായി പുതിയ കരാർ ഒപ്പിട്ട് ഓസ്ട്രേലിയ. പ്രധാനമന്ത്രി ആന്റണി ആൽബനീസ് തന്റെ ഏഷ്യൻ പര്യടനത്തിനിടെയാണ് ഊർജ്ജ-ഭക്ഷ്യ സുരക്ഷ സംബന്ധിച്ച സംയുക്ത പ്രസ്താവനയിൽ ബ്രൂണയുമായി ഒപ്പുവെച്ചത്. ബ്രൂണയിൽ നിന്നുള്ള വളം വിതരണം വർദ്ധിപ്പിക്കാൻ ഈ കരാർ സഹായിക്കും.
നിലവിൽ ഓസ്ട്രേലിയക്കാവശ്യമായ വളത്തിന്റെ 11 ശതമാനവും ഡീസലിന്റെ 9 ശതമാനവും നൽകുന്നത് ഈ കൊച്ചു രാജ്യമാണ്. ബ്രൂണ സുൽത്താൻ ഹസ്സനൽ ബോൾകിയയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, നിലവിലുള്ള വിതരണത്തിന് പുറമെ കൂടുതൽ വളം ലഭ്യമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു. ഇന്ധന സുരക്ഷയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയും ശക്തിപ്പെടുത്താൻ ഈ നീക്കം ഉപകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ഓസ്ട്രേലിയൻ സമ്പദ്വ്യവസ്ഥയെ വലിയ തോതിൽ ബാധിക്കുന്നുണ്ടെന്ന് ട്രഷറർ ജിം ചാൽമേഴ്സ് സമ്മതിച്ചു. വിദേശ രാജ്യങ്ങളിലെ പ്രശ്നങ്ങൾ കാരണം ഓസ്ട്രേലിയക്കാർ വലിയ വില നൽകേണ്ടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന പ്രതിസന്ധി മറികടക്കാൻ ഐ.ഒ.ആർ (IOR), പാർക്ക് ഫ്യൂവൽസ് (Park Fuels) എന്നീ പ്രാദേശിക വിതരണക്കാർക്ക് സർക്കാർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രാദേശിക മേഖലകളിലെ കർഷകർക്ക് കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭ്യമാക്കാൻ സഹായിക്കും.
ഇന്ധനവില വർദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഒരു കുപ്പി പാൽ വിപണിയിലെത്തിക്കാൻ മാത്രം 1.90 ഡോളർ ചരക്കുകൂലി ഇനത്തിൽ ചിലവാകുന്നുവെന്ന് ക്ഷീരകർഷകർ ചൂണ്ടിക്കാട്ടുന്നു. പ്രതിസന്ധി ലഘൂകരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ഊർജ്ജ മന്ത്രി ക്രിസ് ബോവൻ അറിയിച്ചു

