സിഡ്നി: ഓസ്ട്രേലിയൻ പ്രോപ്പർട്ടി വിപണിയിൽ കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ദുർബലമായ ലേല ഫലങ്ങൾ രേഖപ്പെടുത്തി. മെയ് മാസത്തിൽ രാജ്യത്തെ വീടുകളുടെ ശരാശരി വിലയിൽ യാതൊരുവിധ വളർച്ചയും രേഖപ്പെടുത്താത്തതിന് പിന്നാലെ വാങ്ങലുകാരുടെ പങ്കാളിത്തം വലിയ തോതിൽ കുറയുന്ന തായാണ് റിപ്പോർട്ടുകൾ. പ്രമുഖ പ്രോപ്പർട്ടി ഡാറ്റാ ഏജൻസിയായ ‘കൊട്ടാലിറ്റി’ പുറത്തുവിട്ട കണക്കുകൾ പ്രകാരം സിഡ്നിയിലെ വീടുകളുടെ വിലയിൽ 0.9 ശതമാനവും മെൽബണിൽ 0.8 ശതമാനവും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഓസ്ട്രേലിയയിലെ പ്രധാന നഗരങ്ങളിലെ ലേല വിജയ നിരക്ക് ആകെ 54.5 ശതമാനമായി താഴ്ന്നു. ഇതിൽ സിഡ്നിയിൽ 51.8 ശതമാനവും മെൽബണിൽ 58 ശതമാനവും ബ്രിസ്ബേനിൽ 43 ശതമാനവുമാണ് രേഖപ്പെടു ത്തിയ നിരക്കുകൾ. നിലവിലെ ഈ സാഹചര്യത്തെ ഭവന വിപണിയിലെ ‘ആത്മവിശ്വാസ തകർച്ച’ എന്നാണ് പ്രമുഖ റിയൽ എസ്റ്റേറ്റ് നിരീക്ഷകനായ ടോം പാനോസ് വിശേഷിപ്പിച്ചത്. വാങ്ങലുകാർ തീരുമാനങ്ങളെടുക്കാൻ മടിക്കുന്നതായും വിൽപനക്കാർ തങ്ങളുടെ പ്രതീക്ഷകൾ കുറയ്ക്കാൻ നിർബന്ധി തരാകു ന്നതായും വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വർഷമാദ്യം വരുത്തിയ വർദ്ധനവുകളെ തുടർന്ന് നിലവിൽ ഓസ്ട്രേലിയയിലെ ഔദ്യോഗിക പലിശ നിരക്ക് (Official cash rate) 4.35 ശതമാനത്തിലാണ് എത്തിനിൽക്കുന്നത്. ഉയർന്ന പലിശനിരക്കും ഭവന നയങ്ങളിലെ അനിശ്ചിതത്വവും പ്രോപ്പർട്ടി വിലയെ ഇനിയും സമ്മർദ്ദത്തിലാക്കുമെന്ന് പ്രമുഖ ബാങ്കിങ് സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. വരും മാസങ്ങളിൽ പലിശനിരക്ക് ഇനിയും ഉയർന്നേക്കാമെന്ന് വെസ്റ്റ്പാക് (Westpac) പ്രവചിക്കുമ്പോൾ, കോമൺവെൽത്ത് ബാങ്ക്, എ.എൻ.ഇസഡ് , നാബ് എന്നീ ബാങ്കുകൾ പലിശനിരക്ക് അതിന്റെ പരമാവധിയിൽ എത്തിക്കഴിഞ്ഞതായാണ് വിലയിരുത്തുന്നത്.

