കോക്രോച്ച് ജനത പാർട്ടിയുടെ രണ്ടാംഘട്ട പ്രതിഷേധം ഇന്ന്; പ്രവർത്തകരോട് പ്ലേറ്റും സ്പൂണും കൊണ്ടുവരാൻ ആഹ്വാനം
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ ഭാഗമായി കോക്രോച്ച് ജനത പാർട്ടി (CJP) ഇന്ന് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ രണ്ടാംഘട്ട സമരം സംഘടിപ്പിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യമാണ് പ്രതിഷേധത്തിന്റെ പ്രധാന ആവശ്യം.
പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ എല്ലാവരും കൈയിൽ ഒരു പ്ലേറ്റും സ്പൂണും കരുതണമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ സാമൂഹികമാധ്യമത്തിലൂടെ അഭ്യർഥിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ഇവ ഉപയോഗിക്കുമെന്നും ബാക്കി കാര്യങ്ങൾ എല്ലാവർക്കും അറിയാമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
2020-ൽ കോവിഡ് മഹാമാരിക്കാലത്ത് മുൻനിര പ്രവർത്തകർക്ക് ആദരമർപ്പിക്കാൻ ജനങ്ങൾ വീടുകളിൽ നിന്ന് പാത്രങ്ങൾ കൊട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനത്തെ പരിഹസിച്ചാണ് പ്ലേറ്റും സ്പൂണും കൊണ്ടുവരണമെന്ന ആഹ്വാനമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ആദ്യഘട്ട പ്രതിഷേധത്തിന് രണ്ടാഴ്ച ശേഷമാണ് രണ്ടാംഘട്ട സമരം സംഘടിപ്പിക്കുന്നത്. ജന്തർ മന്തറിൽ പ്രതിഷേധം നടത്താൻ ഡൽഹി പോലീസിന്റെ അനുമതി ലഭിച്ചതായി സി.ജെ.പി ഭാരവാഹികൾ അറിയിച്ചു.

