ബെംഗളൂരു: അവിവാഹിതയായ മകളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കാൻ പിതാവിന് പൂർണ്ണ ബാധ്യതയുണ്ടെന്ന് കർണാടക ഹൈക്കോടതി. കുട്ടിക്ക് പ്രായപൂർത്തിയായി എന്നതുകൊണ്ടുമാത്രം വിദ്യാഭ്യാസം നൽകാനുള്ള മാതാപിതാക്കളുടെ ചുമതല അവസാനിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
മെഡിക്കൽ പി.ജി കോഴ്സിന് പഠിക്കുന്ന മകളുടെ വാർഷിക ഫീസായ 16 ലക്ഷം രൂപ നൽകണമെന്ന വിചാരണക്കോടതി വിധിക്കെതിരെ മംഗളൂരു സ്വദേശിയായ വ്യവസായി നൽകിയ പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സന്ദേശിന്റെ ബെഞ്ച് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
മകൾക്ക് പ്രായപൂർത്തിയായതിനാൽ ബാങ്ക് വായ്പയെടുത്ത് വിദ്യാഭ്യാസം തുടരാമെന്നായിരുന്നു പിതാവിന്റെ വാദം. എന്നാൽ ഈ വാദം തള്ളിയ ഹൈക്കോടതി, വിചാരണക്കോടതി വിധിയിൽ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. 2024-ൽ മെഡിക്കൽ കോഴ്സിന് ചേർന്ന വിദ്യാർഥിനിയാണ് ഉപരിപഠനത്തിനുള്ള ഫീസ് പിതാവ് നൽകണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതിയെ സമീപിച്ചത്.

