കൊല്ലം: മസ്തിഷ്കമരണം സംഭവിച്ച കൊല്ലം കോർപ്പറേഷൻ കൗൺസിലർ ബി. അജിത് കുമാറിന്റെ (53) അഞ്ച് അവയവങ്ങൾ ദാനം ചെയ്യും. സഹോദരങ്ങളും കുടുംബാംഗങ്ങളും അവയവദാനത്തിന് സന്നദ്ധത അറിയിച്ചതോടെയാണ് കരൾ, രണ്ട് വൃക്കകൾ, രണ്ട് കണ്ണുകൾ എന്നിവ അഞ്ചുപേർക്ക് പുതുജീവനേകാൻ കൈമാറുന്നത്.
കുരീപ്പുഴ വാർഡ് കൗൺസിലറും കൊല്ലം കോർപ്പറേഷൻ വിദ്യാഭ്യാസ-കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്നു ബി. അജിത് കുമാർ. പക്ഷാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയാണ് ഡോക്ടർമാർ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്.
സംസ്ഥാന അവയവദാന അതോറിറ്റിയായ കെ-സോട്ടോയുടെ (K-SOTTO) മേൽനോട്ടത്തിലാണ് അവയവങ്ങൾ സ്വീകർത്താക്കളിലേക്ക് എത്തിക്കുന്നത്. അവയവങ്ങൾ തിരുവനന്തപുരത്തെയും കൊല്ലത്തെയും വിവിധ ആശുപത്രികളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനായി ഗ്രീൻ കോറിഡോർ സൗകര്യവും ഒരുക്കിയിട്ടുണ്ട്

