സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഇല്ലവാര മേഖലയിലെ പ്രൊഫഷണൽ-ഗ്രാസ്‌റൂട്ട് കായിക രംഗത്തിന് വൻ ഊർജ്ജം പകർന്നുകൊണ്ട് ന്യൂ സൗത്ത് വെയ്‌ൽസിലെ വൊളോങ്കോങ്ങിൽ 6.5 കോടി ഡോളറിന്റെ അത്യാ ധുനിക സ്പോർട്സ്-കമ്മ്യൂണിറ്റി കേന്ദ്രം പ്രവർത്തനമാരംഭിച്ചു. വൊളോങ്കോങ്ങ് സർവ്വകലാശാലയുടെ ഇന്നൊവേഷൻ കാമ്പസിൽ സ്ഥാപിച്ചിട്ടുള്ള ഈ കേന്ദ്രം ‘ദി സെന്റ് ജോർജ്ജ് ഇല്ലവാര ഡ്രാഗൺസ് കമ്മ്യൂണിറ്റി ആൻഡ് ഹൈ പെർഫോമൻസ് സെന്റർ’ (ബ്രൂസ് ഗോർഡൻ സെന്റർ) എന്നാണ് അറിയപ്പെടുന്നത്. ഓസ്‌ട്രേ ലിയൻ ഫെഡറൽ സർക്കാർ, ന്യൂ സൗത്ത് വെയ്‌ൽസ് സംസ്ഥാന സർക്കാർ, സെന്റ് ജോർജ്ജ് ഇല്ലവാര ഡ്രാഗൺസ് റഗ്ബി ലീഗ് ക്ലബ് എന്നിവർ സംയുക്തമായാണ് പദ്ധതിക്ക് പണം മുടക്കിയത്.
രണ്ട് പൂർണ്ണ വലിപ്പത്തിലുള്ള എൻ.ആർ.എൽ പരിശീലന മൈതാനങ്ങൾ, അത്യാധുനിക ജിംനേഷ്യം, സ്പോർട്സ് സയൻസ് ലാബുകൾ, മെഡിക്കൽ-ചികിത്സാ കേന്ദ്രങ്ങൾ, ലക്ചർ തിയേറ്ററുകൾ, കമ്മ്യൂണിറ്റി ഹാളുകൾ എന്നിവയടങ്ങുന്നതാണ് ഈ ബൃഹത്തായ സമുച്ചയം. വനിതാ അത്ലറ്റുകൾക്കും പുരുഷ അത്ലറ്റു കൾക്കും ഒരുപോലെ തുല്യവും മികച്ചതുമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂടാതെ, വൊളോങ്കോങ്ങ് സർവ്വകലാശാലയുമായി ചേർന്നുള്ള ഒരു സംയുക്ത ഗവേഷണ-സഹകരണ കേന്ദ്രവും ഈ കോംപ്ലക്സിന്റെ ഭാഗമാണ്.
പദ്ധതിക്കായി ഫെഡറൽ സർക്കാർ 1.36 കോടി ഡോളറിന്റെ സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. കായിക രംഗത്തെ വനിതകൾക്കും പെൺകുട്ടികൾക്കും പുരുഷന്മാർക്ക് ലഭ്യമാകുന്ന അതേ നിലവാരത്തിലുള്ള അത്യാധുനിക സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് ഈ കേന്ദ്രത്തിലൂടെ ലക്ഷ്യമിട്ടതെന്ന് കായിക മന്ത്രി അനിത വെൽസ് പറഞ്ഞു. ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ നിമിഷമാണിതെന്നും, കായിക രംഗത്തെ മികച്ച പ്രകടനങ്ങൾക്കും കമ്മ്യൂണിറ്റി വികസനത്തിനുമുള്ള ക്ലബിന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ് പുതിയ സൗകര്യങ്ങളെന്നും ഡ്രാഗൺസ് ചെയർമാൻ ആൻഡ്രൂ ലങ്കാസ്റ്റർ വ്യക്തമാക്കി.

