സിഡ്‌നി: ഓസ്‌ട്രേലിയയെ ഞെട്ടിച്ച സിഡ്‌നി ബോണ്ടി ബീച്ച് ഭീകരാക്രമണത്തിനിടെ സ്വന്തം ജീവൻ വകവെക്കാതെ ഇരുപതോളം പേരുടെ ജീവൻ രക്ഷിച്ച ഹൈദരാബാദ് സ്വദേശിയായ റഹ്മത് പാഷയ്ക്ക് ഓസ്‌ട്രേലിയൻ സർക്കാർ സ്ഥിര താമസാനുമതി (PR) നൽകി ആദരിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തമുഖത്ത് ഒരു ഇന്ത്യൻ പൗരൻ കാട്ടിയ അസാധാരണമായ ധീരതയ്ക്കുള്ള രാജ്യത്തിന്റെ വലിയൊരു അംഗീകാരമാണിത്.
ബോണ്ടി ബീച്ചിൽ വെടിവയ്പ്പുണ്ടായ സമയത്ത് ക്യാബ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു റഹ്മത് പാഷ. നിലവിളിച്ചുകൊണ്ട് ഓടിയെത്തിയ പരിക്കേറ്റവരെ സുരക്ഷിതമായി മാറ്റുന്നതിലും ആംബുലൻസുകളിൽ കയറ്റിവിടുന്നതിലും അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു. സ്വന്തം ജീവൻ പണയം വെച്ച് ഇരുപതോളം പേരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ലോകമെമ്പാടും വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടിരുന്നു.
റഹ്മത്തിന്റെ ഈ നിസ്വാർത്ഥ സേവനത്തെ മാനിച്ചാണ് ഓസ്‌ട്രേലിയൻ സർക്കാർ അദ്ദേഹത്തിന് സ്ഥിര താമസാനുമതി അനുവദിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ ഓസ്‌ട്രേലിയ സർക്കാർ അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകിയിരുന്നു. രാജ്യത്തിനായി വലിയ മാതൃക കാണിച്ച ഒരു വിദേശ പൗരനെ ഓസ്‌ട്രേലിയ ചേർത്തുപിടിച്ചത് പ്രവാസി സമൂഹത്തിനും ഏറെ അഭിമാനകരമാണ്.

