വാഷിംഗ്ടൺ: ഇറാൻ ഒരിക്കലും ആണവായുധം കൈവശം വെക്കില്ലെന്ന കാര്യത്തിൽ ധാരണയിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. പശ്ചിമേഷ്യൻ സമാധാന കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ നിർണ്ണായക വെളിപ്പെടുത്തൽ.
ഇറാനുമായി ഒപ്പുവെക്കാനിരിക്കുന്ന കരാറിന്റെ ഭാഗമായി അമേരിക്ക അവർക്ക് 300 മില്യൺ ഡോളർ (30 കോടി ഡോളർ) നൽകുന്നുണ്ടെന്ന തരത്തിൽ പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ ട്രംപ് പൂർണ്ണമായും തള്ളി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും ഇത്തരം പ്രചാരണങ്ങൾ ‘വ്യാജ വാർത്തകൾ’ (Fake News) ആണെന്നും പ്രസിഡന്റ് ട്രംപ് കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന സമാധാന കരാറിലെ ആണവ സമ്പുഷ്ടീകരണ നിരോധനം ഉൾപ്പെടെയുള്ള വ്യവസ്ഥകൾ ഇറാൻ അംഗീകരിച്ചതായാണ് ട്രംപിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്

