ഇറാന് ഒരിക്കലും ആണവായുധം നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതിയെ തടയുക എന്നത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണെന്നും, താൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇറാന് ആണവായുധം സ്വന്തമാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയും ഇറാനും തമ്മിൽ സൈനിക നടപടികൾ അവസാനിപ്പിക്കാനുള്ള ധാരണയിലേക്കുള്ള നീക്കങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം. സമാധാന കരാറുണ്ടായാലും ഇല്ലെങ്കിലും ഇറാന് ആണവായുധ ശേഷി നേടാൻ ഇസ്രയേൽ അനുവദിക്കില്ലെന്ന നിലപാടാണ് അദ്ദേഹം ആവർത്തിച്ചത്.
അതേസമയം, അമേരിക്ക–ഇറാൻ ധാരണയുടെ ഭാഗമായി ഇറാന്റെ ആണവപരിപാടിയെക്കുറിച്ചുള്ള വിശദമായ ചർച്ചകൾ അടുത്ത 60 ദിവസത്തിനുള്ളിൽ നടക്കാനിരിക്കുകയാണ്. യുറേനിയം സമ്പുഷ്ടീകരണം, അന്താരാഷ്ട്ര പരിശോധനകൾ, ആണവപരിപാടിയുടെ മേൽനോട്ടം എന്നിവയാണ് ചർച്ചകളിലെ പ്രധാന വിഷയങ്ങൾ.

