റോം: സ്പെയിന്റെ നിയന്ത്രണത്തിലുള്ള സെവുട്ടയിലെ സമീപകാല ദൃശ്യങ്ങൾ യൂറോപ്പിലേക്ക് നടക്കുന്ന അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ അടിയന്തര നടപടികളുടെ ആവശ്യകത വ്യക്തമാക്കുന്നതാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു.
അനധികൃത കുടിയേറ്റം തടയുന്നതിനായി ഇറ്റലിയും ഡെൻമാർക്കും ചേർന്ന് തയ്യാറാക്കിയ സംയുക്ത കത്തിന് യൂറോപ്യൻ യൂണിയനിലെ (EU) 22 അംഗരാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചതായി മെലോണി വ്യക്തമാക്കി. യൂറോപ്യൻ യൂണിയന്റെ ബാഹ്യ അതിർത്തി സുരക്ഷ ശക്തമാക്കുക, മനുഷ്യക്കടത്ത് ശൃംഖലകൾക്കെതിരെ കർശന നടപടി സ്വീകരിക്കുക, അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിനുള്ള നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുക, നിയമാനുസൃതമല്ലാത്ത കുടിയേറ്റ ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുക എന്നിവയാണ് കത്തിലൂടെ രാജ്യങ്ങൾ പ്രധാനമായും ആവശ്യപ്പെടുന്നത്.
ബാഹ്യ അതിർത്തികൾ സംരക്ഷിക്കുന്ന കാര്യത്തിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഈ പിന്തുണ പൊതുവായ പ്രതിബദ്ധതയുടെ തെളിവാണെന്ന് മെലോണി കൂട്ടിച്ചേർത്തു. ഈ സംയുക്ത കത്ത് പങ്കെടുത്ത സർക്കാരുകളുടെ രാഷ്ടീയമായ ഒരു സംയുക്ത മുന്നേറ്റത്തെ മാത്രമാണ് സൂചിപ്പിക്കുന്നത് എന്നും, നിലവിൽ ഇതൊരു പുതിയ യൂറോപ്യൻ യൂണിയൻ നിയമമോ ഔദ്യോഗിക നയമോ ആയി മാറിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.

