ലഖ്നൗ: 2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി സഖ്യമുണ്ടാക്കാൻ തയ്യാറാണെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യമാണെങ്കിൽ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് മത്സരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സഖ്യരൂപീകരണത്തിന് സമാജ്‌വാദി പാർട്ടി താൽപര്യം പ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം തിരഞ്ഞെടുപ്പിന് ശേഷം പശ്ചാത്തപിക്കേണ്ടിവരുമെന്നും ഒവൈസി അഭിപ്രായപ്പെട്ടു. തങ്ങളുടെ പാർട്ടിക്ക് തുല്യ ബഹുമാനവും രാഷ്ട്രീയ പ്രാധാന്യവും ലഭിക്കുന്ന തരത്തിലുള്ള ധാരണയ്ക്കാണ് എഐഎംഐഎം തയ്യാറാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഒവൈസിയുടെ നിർദേശത്തോട് സമാജ്‌വാദി പാർട്ടിയോ അഖിലേഷ് യാദവോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഉത്തർപ്രദേശിൽ 2027-ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഒവൈസിയുടെ പ്രസ്താവന ശ്രദ്ധ നേടുന്നത്.

