തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വർധിക്കുന്നതായി സർക്കാർ കണക്കുകൾ. ഇതുവരെ 762 വീടുകൾ തകർന്നതിൽ 58 എണ്ണം പൂർണമായും 704 എണ്ണം ഭാഗികമായും നശിച്ചു. സംസ്ഥാനത്താകെ പ്രവർത്തിക്കുന്ന 446 ദുരിതാശ്വാസ ക്യാമ്പുകളിലായി 38,256 പേരെ പാർപ്പിച്ചിരിക്കുകയാണ്.
ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് പത്തനംതിട്ടയിലും കോട്ടയത്തുമാണ്. പത്തനംതിട്ടയിൽ 143 ക്യാമ്പുകളും കോട്ടയത്ത് 139 ക്യാമ്പുകളും പ്രവർത്തിക്കുന്നു. ആലപ്പുഴയിൽ 118, ഇടുക്കിയിൽ 17, എറണാകുളത്ത് 1, തൃശൂരിൽ 6, മലപ്പുറത്ത് 5, കോഴിക്കോട് 9, വയനാട് 4, കണ്ണൂർ 2, കാസർകോട് 2 ക്യാമ്പുകളുമുണ്ട്.
മഴക്കെടുതിയിൽ ഇതുവരെ 28 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. തിരുവനന്തപുരം (3), കൊല്ലം (1), പത്തനംതിട്ട (2), ആലപ്പുഴ (4), കോട്ടയം (5), ഇടുക്കി (2), പാലക്കാട് (1), മലപ്പുറം (4), കോഴിക്കോട് (2), കണ്ണൂർ (4) ജില്ലകളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കാണാതായവരിൽ മൂന്ന് പേരെ ഇനി കണ്ടെത്താനുണ്ടെന്നും അധികൃതർ അറിയിച്ചു.

