പ്യോംഗ്യാങ്: റഷ്യയുടെ പ്രതിരോധ മന്ത്രി ആന്ദ്രേ ബെലൗസോവ് ഉത്തരകൊറിയ സന്ദർശനം നടത്തി, രണ്ട് രാജ്യങ്ങളുടെയും സൈനിക-രാഷ്ട്രീയ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ തുടരുകയാണ്.
റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പുപ്രകാരം, ബെലൗസോവ് ഉത്തരകൊറിയയിലെ ഉന്നത രാഷ്ട്രീയ-സൈനിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ ചടങ്ങുകളിലും സ്മരണാഘോഷങ്ങളിലും പങ്കെടുക്കുകയും ചെയ്യും.ഉക്രൈൻ യുദ്ധത്തിൽ റഷ്യക്ക് പിന്തുണ നൽകിയ ഉത്തരകൊറിയൻ സൈനികരെ അനുസ്മരിച്ച് നിർമ്മിച്ച സ്മാരകത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ഈ സന്ദർശനം. ഇതിന് മുമ്പ് റഷ്യൻ പാർലമെന്റ് സ്പീക്കർ വ്യാചസ്ലാവ് വൊലോദിൻയും പ്യോംഗ്യാങ് സന്ദർശിച്ചിരുന്നു.
രണ്ട് രാജ്യങ്ങളും തമ്മിലുള്ള സൈനിക ബന്ധം 2023 മുതൽ ഗണ്യമായി ശക്തിപ്രാപിച്ചിരിക്കുകയാണ്. 2024-ൽ ഒപ്പുവെച്ച സമഗ്ര തന്ത്രപരമായ കരാറിലൂടെ പരസ്പര പ്രതിരോധ ഉടമ്പടിയും നിലവിൽ വന്നിട്ടുണ്ട്.ഇതോടൊപ്പം, 2027 മുതൽ 2031 വരെ നീളുന്ന ദീർഘകാല സൈനിക സഹകരണ പദ്ധതിയും തയ്യാറാക്കാൻ ധാരണയായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ റഷ്യയുടെ നയങ്ങൾക്ക് തുടർച്ചയായ പിന്തുണ നൽകുമെന്ന് ആവർത്തിച്ചതും, ഇരു രാജ്യങ്ങളും തമ്മിലുള്ള സഖ്യം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

