ശ്രീനഗർ: ജമ്മു കശ്മീരിൽ ഈ വർഷത്തെ അമർനാഥ് തീർത്ഥാടനത്തിന് ഇന്ന് ഭക്തിനിർഭരമായ തുടക്കം. അമർനാഥ് തീർത്ഥയാത്ര സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. സമുദ്രനിരപ്പിൽ നിന്ന് 3,880 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പവിത്രമായ ഗുഹാക്ഷേത്രത്തിലേക്കാണ് തീർത്ഥാടനം നടക്കുന്നത്.
ബേസ് ക്യാമ്പിൽ നിന്ന് പുറപ്പെട്ട ആദ്യ സംഘത്തിൽ 4,822 തീർത്ഥാടകരാണുള്ളത്. കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് തീർത്ഥാടകർക്കായി പാതയിലുടനീളം ഒരുക്കിയിരിക്കുന്നത്. ആകെ 57 ദിവസം നീണ്ടുനിൽക്കുന്ന ഈ വർഷത്തെ അമർനാഥ് തീർത്ഥാടനം അടുത്ത മാസം 28-നാണ് സമാപിക്കുക. വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ഭക്തർ ദർശനത്തിനായി എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

