ഫോട്ടോയെടുക്കാൻ മെലോണി കെഞ്ചി എന്ന് ട്രംപ്; ആരോപണം പൂർണ്ണമായും തള്ളി ഇറ്റാലിയൻ പ്രധാനമന്ത്രി, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ



പാരീസ്: ഫ്രാൻസിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തന്നോടൊപ്പം ഫോട്ടോയെടുക്കാൻ കെഞ്ചിയെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദമാകുന്നു. തനിക്ക് അതിന് ഒട്ടും താത്പര്യമില്ലായിരുന്നുവെന്നും എന്നാൽ മെലോണിയോട് സഹതാപം തോന്നിയിട്ടാണ് ഫോട്ടോയ്ക്ക് സമ്മതിച്ചതെന്നും ട്രംപ് പരിഹസിച്ചു. ഇറ്റാലിയൻ ചാനലായ ‘എൽഎ7’-ന് (LA7) നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ വിവാദ പരാമർശം നടത്തിയത്.


“അവൾ എന്നോടൊപ്പം ഒരു ഫോട്ടോയെടുക്കാൻ കെഞ്ചി. അവൾക്ക് എന്നോടൊപ്പം ഒരു ഫോട്ടോയെടുക്കാൻ അത്രയധികം ആഗ്രഹമുണ്ടായിരുന്നു. ഞാൻ അത് എടുക്കുമായിരുന്നില്ല, പക്ഷേ എനിക്ക് അവളോട് സഹതാപം തോന്നി” – ട്രംപ് അഭിമുഖത്തിൽ പറഞ്ഞു.


എന്നാൽ ട്രംപിന്റെ ഈ വാദങ്ങൾ പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് ജോർജിയ മെലോണി രംഗത്തെത്തി. അമേരിക്കൻ പ്രസിഡന്റ് തന്റെ സഖ്യകക്ഷികളോട് എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ഇതാദ്യത്തെ സംഭവമല്ലെന്നും അവർ വ്യക്തമാക്കി.
പടിഞ്ഞാറൻ രാജ്യങ്ങളുടെയും യു.എസിന്റെയും യഥാർത്ഥ ശത്രുക്കളോട് കാണിക്കാത്ത ഇത്തരം മോശം നിലപാടുകൾ സഖ്യകക്ഷികളോട് കാണിക്കുന്നത് നിരാശാജനകമാണെന്നും മെലോണി കുറ്റപ്പെടുത്തി. അവിടുത്തെ നേതാക്കളോട് കൂടുതൽ മൃദുവായാണ് ട്രംപ് പെരുമാറുന്നത്. താനോ ഇറ്റലിയോ ഒന്നിനും വേണ്ടി ആരുടെയും മുന്നിൽ യാചിക്കാറില്ലെന്ന കാര്യം ട്രംപ് ഓർക്കണമെന്നും മെലോണി ശക്തമായി തിരിച്ചടിച്ചു.


ട്രംപിന്റെ അപകീർത്തികരമായ ഈ പ്രസ്താവനയെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതായാണ് സൂചനകൾ. ഇതിന്റെ ഭാഗമായി ഈ മാസം 22-ന് നിശ്ചയിച്ചിരുന്ന ഔദ്യോഗിക യു.എസ് സന്ദർശനം ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി റദ്ദാക്കി. ട്രംപിന്റെ പ്രസ്താവന അതീവ ഗുരുതരവും ഇറ്റലിയെ അപമാനിക്കുന്നതുമാണെന്നാണ് ഇറ്റാലിയൻ വൃത്തങ്ങളുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *