ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയെന്നും അന്തിമ സമാധാന ധാരണയിലെത്താൻ ഇരുപക്ഷവും ശക്തമായ ശ്രമം തുടരുകയാണെന്നും മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ അറിയിച്ചു. ചർച്ചകളുടെ കരട് ധാരണ സംബന്ധിച്ച് സ്ഥിരീകരണവും പാകിസ്ഥാൻ നൽകിയിട്ടുണ്ട്.
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നതായും പാകിസ്ഥാൻ വ്യക്തമാക്കി. അതേസമയം, അമേരിക്ക–ഇറാൻ ധാരണ തകർക്കുകയെന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര തലത്തിൽ വ്യാജ പ്രചാരണങ്ങൾ നടക്കുന്നതായും പാകിസ്ഥാൻ ആരോപിച്ചു.
ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിച്ച് നയതന്ത്ര ശ്രമങ്ങളെ ദുർബലപ്പെടുത്താൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ടെന്നും ഇത്തരം പ്രചാരണങ്ങളെ ജാഗ്രതയോടെ കാണണമെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടു.
അതേസമയം, അമേരിക്കയും ഇറാനും തമ്മിൽ അന്തിമ കരാറിനായുള്ള പാഠം (final agreed text) തയ്യാറായിട്ടുണ്ടെന്നും ഇനി തുടർനടപടികൾ ഏകോപിപ്പിക്കുകയാണെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. എന്നിരുന്നാലും, കരാർ ഔദ്യോഗികമായി അന്തിമരൂപം പ്രാപിച്ചിട്ടുണ്ടെന്ന സ്ഥിരീകരണം എല്ലാ കക്ഷികളിൽ നിന്നുമുണ്ടായിട്ടില്ല.

