തെൽ അവീവ്: ഇറാനുമായുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഏത് നിമിഷവും പുതിയ സംഭവവികാസങ്ങൾ ഉണ്ടായേക്കാമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെതിരെയുള്ള നീക്കങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ലെന്നും വരും ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പത്ത് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും ഇറാൻ ഉയർത്തുന്ന ഭീഷണി പൂർണ്ണമായും നീങ്ങുന്നത് വരെ ഇസ്രായേൽ വിശ്രമിക്കില്ലെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്. ഇറാൻ അവരുടെ ആണവ-ബാലിസ്റ്റിക് മിസൈൽ പദ്ധതികളിൽ നിന്ന് പിന്തിരിയുന്നത് വരെ സമ്മർദ്ദം തുടരുമെന്ന് ഇസ്രായേൽ വൃത്തങ്ങൾ നേരത്തെയും വ്യക്തമാക്കിയിരുന്നു.
അമേരിക്കയും ഇസ്രായേലും തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുമെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധത്തെത്തുടർന്ന് സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ ഈ പ്രസ്താവന പുറത്തുവരുന്നത്. യുദ്ധം അവസാനിച്ചു എന്ന് കരുതുന്നത് അകാലത്തിലാണെന്നും ഏത് തരത്തിലുള്ള പ്രത്യാക്രമണങ്ങളെയും നേരിടാൻ സൈന്യം സജ്ജമാണെന്നും ഇസ്രായേൽ അറിയിച്ചു.

