ന്യൂഡൽഹി: റഷ്യ–യുക്രൈൻ യുദ്ധത്തിൽ റഷ്യൻ സേനയിൽ ചേർന്ന 10 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇവരിൽ ഭൂരിഭാഗവും സ്വമേധയാ കരാറിലൂടെ റഷ്യൻ സേനയിൽ ചേർന്നവരാണെന്നും സർക്കാർ വ്യക്തമാക്കി.
26 ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ച ഹർജിയിലാണ് സുപ്രീം കോടതി കേസ് പരിഗണിച്ചത്. ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് പോയ ഇവരിൽ ചിലരെ യുദ്ധത്തിലേക്ക് നിർബന്ധിതമായി അയച്ചെന്നാരോപിച്ചാണ് കുടുംബാംഗങ്ങൾ ഹർജി സമർപ്പിച്ചത്.
കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചതനുസരിച്ച്, പരാമർശിച്ച 26 പേരിൽ 10 പേർ മരണപ്പെട്ടു. അതേസമയം, പലരും റഷ്യൻ സ്ഥാപനങ്ങളുമായി സ്വമേധയാ കരാർ ഒപ്പുവെച്ച് സേനയിൽ ചേർന്നവരാണെന്നും, ചിലർ ഇടനിലക്കാരാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും അറിയിച്ചു
സംഭവവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം ബാധിതരായ കുടുംബങ്ങളുമായി ബന്ധപ്പെടുകയും വിവിധ മാർഗങ്ങളിൽ പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയും ചെയ്യുന്നതായി കേന്ദ്രം കോടതിയിൽ അറിയിച്ചു. സംഭവത്തിൽ കൂടുതൽ നടപടികൾ പുരോഗമിക്കുകയാണ്.

