ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് നേട്ടമുണ്ടാകാത്ത സംസ്ഥാനങ്ങളായിരുന്നാലും കേരളത്തിലും തമിഴ്നാട്ടിലും ജനങ്ങളുടെ വികസനത്തിനായി കേന്ദ്രസർക്കാർ തുടർന്നും പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
ബംഗാൾ, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലെ വിജയത്തിന് പിന്നാലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിന് യുഡിഎഫിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
കേരളത്തിൽ എൽഡിഎഫിന്റെ പത്തുവർഷത്തെ ഭരണം അവസാനിച്ച് കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിക്ക് അധികാരം ലഭിച്ചതായും, ഭാവിയിൽ സംസ്ഥാനത്ത് ബിജെപിക്ക് അധികാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
പ്രസംഗത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി മുന്നോട്ട് വന്ന അദ്ദേഹം, പാർട്ടി കമ്യൂണിസത്തെ പിന്തുടരുന്നതായും ആരോപിച്ചു. സ്ത്രീസംവരണ ബിൽ തടയാൻ കോൺഗ്രസും കൂട്ടുകക്ഷികളും ശ്രമിച്ചുവെന്നും, അതിന് തെരഞ്ഞെടുപ്പിൽ തിരിച്ചടി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

