ഇസ്രയേലിനെ അംഗീകരിച്ച് അബ്രഹാം അക്കോർഡിൽ ചേരണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ആവശ്യം പാകിസ്ഥാൻ തള്ളി. ഇത് രാജ്യത്തിന്റെ അടിസ്ഥാന ആശയങ്ങളോട് പൊരുത്തപ്പെടുന്നതല്ലെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി.
ഇറാനുമായുള്ള ചർച്ചകൾക്ക് പിന്നാലെ പശ്ചിമേഷ്യൻ മുസ്ലിം രാജ്യങ്ങൾ അബ്രഹാം അക്കോർഡിൽ ചേരണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. സൗദി അറേബ്യ, ഖത്തർ, പാകിസ്ഥാൻ, ടർക്കി, ഈജിപ്റ്റ്, ജോർദാൻ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളോടാണ് ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ അമേരിക്ക ആഹ്വാനം ചെയ്തത്.
എന്നാൽ ഇസ്രയേലിനെ അംഗീകരിക്കുന്നത് “സ്വീകാര്യമല്ല”െന്നാണ് പാകിസ്ഥാന്റെ നിലപാട്. പലസ്തീൻ രാഷ്ട്രം രൂപീകരിക്കാതെ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കില്ലെന്ന ദീർഘകാല നയം രാജ്യം ആവർത്തിച്ചു. പാകിസ്ഥാൻ പാസ്‌പോർട്ടുകളിൽ ഇസ്രയേൽ യാത്രയ്ക്ക് അനുമതിയില്ലെന്നും പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി. 2020-ലാണ് അമേരിക്കയുടെ മധ്യസ്ഥതയിൽ അബ്രഹാം അക്കോർഡ് രൂപീകരിച്ചത്. യുഎഇ, ബഹ്റൈൻ, മൊറോക്കോ, സുഡാൻ എന്നിവയാണ് ഇതിനകം ഇസ്രയേലുമായി ബന്ധം സാധാരണനിലയിലാക്കിയത്. എന്നാൽ ഗാസ യുദ്ധവും പലസ്തീൻ പ്രശ്നവും തുടരുന്നതിനാൽ പുതിയ രാജ്യങ്ങൾ ഉടൻ ചേരാൻ സാധ്യത കുറവാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

