2026 ഫിഫ ലോകകപ്പിൽ ഏറ്റവും ശ്രദ്ധേയവും രാഷ്ട്രീയ പശ്ചാത്തലത്താൽ ഏറെ ചർച്ച ചെയ്യപ്പെട്ടതുമായ ഗ്രൂപ്പ് ജി മത്സരത്തിൽ ഇറാനും ന്യൂസിലൻഡും 2-2 സമനിലയിൽ പിരിഞ്ഞു. രണ്ട് തവണ പിന്നിലായ ശേഷമാണ് ഇറാൻ സമനില പിടിച്ചെടുത്തത്.
ന്യൂസിലൻഡിനായി ഏലിയ ജെസ്റ്റ് ഏഴാം മിനിറ്റിലും 54-ാം മിനിറ്റിലും ഗോളുകൾ നേടി. ഇറാന്റെ ആദ്യ ഗോൾ 32-ാം മിനിറ്റിൽ റാമിൻ റെസെയാൻ നേടി. തുടർന്ന് 64-ാം മിനിറ്റിൽ മുഹമ്മദ് മൊഹെബി സമനില ഗോൾ നേടി.
ഇറാൻ ടീമിന്റെ ലോകകപ്പ് യാത്ര യുദ്ധസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ നിരവധി വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രതിനിധികൾക്കും മാധ്യമപ്രവർത്തകർക്കും നിരവധി ആരാധകർക്കും അമേരിക്കയിലേക്കുള്ള വിസ ലഭിച്ചിരുന്നില്ല. അതിനാൽ ടീമിന്റെ ബേസ് ക്യാമ്പ് മെക്സിക്കോയിലായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾക്കായി അമേരിക്കയിലെത്തി മത്സരം കഴിഞ്ഞ ഉടൻ മെക്സിക്കോയിലേക്ക് മടങ്ങുന്ന രീതിയിലാണ് ടീമിന്റെ യാത്രാക്രമീകരണം.

