പുണെ: പ്രതിശ്രുത വരനെ കാമുകനൊപ്പം ചേർന്ന് കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ സ്വന്തം മകൾക്കെതിരെ കടുത്ത നിലപാടുമായി പെൺകുട്ടിയുടെ പിതാവ് രംഗത്ത്. ലോഹഗഡ് കോട്ടയിൽ വെച്ച് കേതൻ അഗർവാൾ എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ പ്രതിയായ സിയ ഗോയലിന്റെ പിതാവ് പ്രവീൺ ഗോയലാണ് മകൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. മകൾ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ അവൾക്ക് വധശിക്ഷ നൽകണമെന്നും, കേതനെ കൊലപ്പെടുത്തിയ അതേ കോട്ടയിൽ കൊണ്ടുപോയി താഴേക്ക് തള്ളിയിട്ട് കൊല്ലണമെന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു.
മകളുടെ ക്രൂരതയും അറസ്റ്റും ഉണ്ടാക്കിയ കടുത്ത മാനസിക ആഘാതത്തെ തുടർന്ന് ഹൃദയാഘാതം സംഭവിച്ച പ്രവീൺ ഗോയൽ ഇപ്പോൾ പുണെയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തന്റെ മകൾ ചെയ്തത് ക്രൂരമായ തെറ്റാണെന്നും അവളോട് യാതൊരുവിധ അനുകമ്പയും കാണിക്കേ ണ്ടതില്ലെന്നും ആശുപത്രി കിടക്കയിൽ വെച്ച് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കേസിൽ സിയ ഗോയലിനെയും കാമുകനെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

