കോട്ടയം: കുറവിലങ്ങാട് സയൻസ് സിറ്റിയുടെ ശേഷിക്കുന്ന നിർമാണപ്രവൃത്തികൾ ഒറ്റഘട്ടമായി പൂർത്തിയാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും ഇതിനായി മുഖ്യമന്ത്രി കൂടി പങ്കെടുക്കുന്ന ഉന്നതതലയോഗം ചേരുമെന്നും ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. കോഴാ കുറവിലങ്ങാട് സയൻസ് സിറ്റി നാടിനു സമർപ്പിച്ചതിന്റെ ഒന്നാം വാർഷികാഘോഷം സയൻസ് സിറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സയൻസ് സിറ്റിയിലെ പ്രദർശന വസ്തുക്കളുടെ ഡിജിറ്റൽ ക്യൂ.ആർ. കോഡ് വിവരസേവനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
സയൻസ് സിറ്റിക്കുള്ളിലെ റോഡും നടപ്പാതയും അടക്കമുള്ള വികസനപ്രവൃത്തികൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. വാനനിരീക്ഷണത്തിനുള്ള ദൂരദർശിനി സ്ഥാപിക്കുന്ന കെട്ടിടത്തിന്റെ പണികൾ ഉൾപ്പെടെയുള്ള നിർമാണപ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. വികസനപ്രവൃത്തികളുമായി ബന്ധപ്പെട്ടുള്ള വകുപ്പുതല ഏകോപനം ഉറപ്പാക്കുമെന്നും ജില്ലയിൽ നിന്നുള്ള എം.പിമാരുടെയും തദ്ദേശ സ്വയംഭരണസ്ഥാപന ജനപ്രതിനിധികളുടെയും സഹകരണത്തോടെ സയൻസ് സിറ്റിയുടെ ഭാവി വികസന പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഉഴവൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാണി, ഗ്രേസിക്കുട്ടി, ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ, ഉഴവൂർ ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹൻകുമാർ, സ്ഥിരം സമിതി അധ്യക്ഷരായ ജൂബി തെക്കേൽ, സിൻസി ജയ്‌സൺ, ടി.സി. രാജൻ, ബ്‌ളോക്ക് പഞ്ചായത്തംഗം മിനി മത്തായി, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോർജ് ചെന്നേലിൽ, സാം ജോസഫ് പൈനാപ്പള്ളിൽ, സയൻസ് സിറ്റി അസിസ്റ്റന്റ് ഡയറക്ടർ ലൈല ജാസ്മിൻ, സയന്റിഫിക് ഓഫീസർ സുജിത്ത് ബി. കല്ലറ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

