മ്യാൻമർ:മ്യാൻമറിന്റെ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിൽ റോഹിങ്ക്യ അഭയാർഥികളുമായി യാത്രതിരിച്ച രണ്ട് ബോട്ടുകൾ മുങ്ങിയതായി റിപ്പോർട്ടുകൾ. സംഭവത്തിൽ 500-ലധികം പേർ മരിച്ചിരിക്കാമെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാർഥി ഏജൻസിയായ യു.എൻ.എച്ച്.സി.ആറും അന്താരാഷ്ട്ര കുടിയേറ്റ സംഘടനയായ ഐ.ഒ.എമ്മും ആശങ്ക പ്രകടിപ്പിച്ചു.
പ്രാഥമിക വിവരങ്ങൾ പ്രകാരം, ബോട്ടുകൾ ജൂൺ അവസാനത്തോടെ മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നിന്ന് പുറപ്പെട്ടവയാണ്. യാത്രക്കാരിൽ ഭൂരിഭാഗവും റോഹിങ്ക്യ അഭയാർഥികളായിരുന്നു. ഒരു ബോട്ട് യാത്ര ആരംഭിച്ചതിന് പിന്നാലെ കാണാതാവുകയും മറ്റൊന്ന് ജൂലൈ 8-ഓടെ മ്യാൻമറിലെ ആയെയർവാഡി തീരത്തിന് സമീപം മുങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
മ്യാൻമറിലെ സംഘർഷം, സുരക്ഷാ പ്രതിസന്ധി, ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിലെ ദുഷ്‌കരമായ സാഹചര്യങ്ങൾ എന്നിവ കാരണം നിരവധി റോഹിങ്ക്യകൾ കടൽമാർഗം സുരക്ഷിത രാജ്യങ്ങളിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതായി യു.എൻ. ഏജൻസികൾ ചൂണ്ടിക്കാട്ടി. കാലാവസ്ഥാ പ്രതികൂലതയും അപകടകരമായ യാത്രയും ഇത്തരം ദുരന്തങ്ങൾക്ക് കാരണമാകുന്നുവെന്നും തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രാദേശിക രാജ്യങ്ങൾ നടപടിയെടുക്കണമെന്നും അവ ആവശ്യപ്പെട്ടു.

