ഏഥൻസ്: ഗാസയിലേക്ക് സഹായവുമായി പുറപ്പെട്ട കപ്പലുകൾ ഇസ്രായേൽ സൈന്യം തടഞ്ഞതിനെത്തുടർന്ന് മോചിതരായ മൂന്ന് ഓസ്ട്രേലിയൻ ആക്ടിവിസ്റ്റുകൾ ഗ്രീസിലെ ക്രീറ്റ് ദ്വീപിൽ നിരാഹാര സമരം ആരംഭിച്ചു. കപ്പൽ പിടിച്ചെടുത്തതിന് ശേഷം തങ്ങളെ ഇസ്രായേൽ കപ്പലിൽ രണ്ട് ദിവസത്തോളം തടങ്കലിൽ വെച്ചതായും സൈന്യത്തിൽ നിന്ന് ക്രൂരമായ മർദ്ദനമേറ്റതായും ഇവർ ആരോപിച്ചു.
ഏഥൻ ഫ്ലോയ്ഡ്, നേവ് ഒക്കോണർ, സാക്ക് സ്കോഫീൽഡ് എന്നീ മൂന്ന് ഓസ്ട്രേലിയക്കാരാണ് നിലവിൽ നിരാഹാര സമരം നടത്തുന്നത്. തടവിലാക്കപ്പെട്ട ഫ്ലോട്ടില നേതാക്കളായ തിയാഗോ ആവില (ബ്രസീൽ), സെയ്ഫ് അബു കെഷെക് (സ്പെയിൻ) എന്നിവരെ വിട്ടയക്കുന്നത് വരെ സമരം തുടരുമെന്ന് ഇവർ പ്രഖ്യാപിച്ചു. തടവിലാക്കിയവരെ ഷിപ്പിംഗ് കണ്ടെയ്നറുകളിൽ വെച്ച് തോക്കിന്റെ ബട്ടുകളും ലാത്തികളും ഉപയോഗിച്ച് സൈന്യം മർദ്ദിച്ചതായി സാക്ക് സ്കോഫീൽഡ് ആരോപിച്ചു. ഒരാളെ പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെക്കുന്നത് കണ്ടതായും കൊളംബിയൻ യുവതിയെ സൈനികർ ആവർത്തിച്ച് മർദ്ദിച്ചതായും അദ്ദേഹം പറഞ്ഞു.
എന്നാൽ ആക്ടിവിസ്റ്റുകളെ പരിക്കേൽപ്പിക്കാതെയാണ് മാറ്റിയതെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാർ അവകാശപ്പെട്ടു. ഈ ഫ്ലോട്ടില ഹമാസിന്റെ നേതൃത്വത്തിലുള്ള ഒരു പ്രകോപനമാണെന്നും നിയമപരമായ നാവിക ഉപരോധം ലംഘിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്രീറ്റിലുള്ള ആക്ടിവിസ്റ്റുകൾക്ക് കോൺസുലർ സഹായം നൽകിവരുന്നതായി ഓസ്ട്രേലിയൻ വിദേശകാര്യ വകുപ്പ് അറിയിച്ചു. എങ്കിലും ഇസ്രായേലിന്റെ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിക്കരുതെന്നും അത് ജീവന് ഭീഷണിയാണെന്നും ഓസ്ട്രേലിയ തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇറ്റലിയിൽ നിന്ന് പുറപ്പെട്ട ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയിലെ 22 കപ്പലുകൾ ഇസ്രായേൽ സൈന്യം തടഞ്ഞത്. ഇതിൽ ഏകദേശം 175 ആക്ടിവിസ്റ്റുകൾ ഉണ്ടായിരുന്നു. പിടിയിലായ സ്പാനിഷ് പൗരൻ സെയ്ഫ് അബു കെഷെക്കിനെ ഉടൻ വിട്ടയക്കണമെന്ന് സ്പെയിൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്

